ഇസ്രായേല്‍ – ഇറാന്‍ പോര് കടുക്കുന്നു : യുഎസില്‍ നിന്ന് മിഡില്‍ ഈസ്റ്റിലേക്കുള്ള ചില വിമാന സര്‍വീസുകള്‍ നിര്‍ത്തി

വാഷിംഗ്ടണ്‍ : ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം കനക്കുന്നതിനിടെ ചില വിമാനക്കമ്പനികള്‍ അമേരിക്കയ്ക്കും മിഡില്‍ ഈസ്റ്റിനും ഇടയിലുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുന്നത് നീട്ടി. അമേരിക്കന്‍ എയര്‍ലൈന്‍സ്, യുണൈറ്റഡ് എയര്‍ലൈന്‍സ്, ഡെല്‍റ്റ എയര്‍ലൈന്‍സ് എന്നിവയടക്കം താത്ക്കാലികമായി സര്‍വ്വീസ് നിര്‍ത്തിയിരിക്കുകയാണ്. യുഎസില്‍ നിന്നും ദുബായ്, ദോഹ, ടെല്‍ അവീവ് എന്നിവയടക്കമുള്ള പ്രദേശങ്ങളിലേക്കുള്ള യാത്രയെ ഇത് ബാധിക്കും.

ന്യൂജേഴ്സിയുടെ നെവാര്‍ക്ക് ലിബര്‍ട്ടി അന്താരാഷ്ട്ര വിമാനത്താവളത്തിനും ദുബായിക്കും ഇടയിലുള്ള ദൈനംദിന വിമാന സര്‍വീസുകള്‍ ‘മേഖലയിലെ സംഘര്‍ഷം കാരണം’ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് യുണൈറ്റഡ് എയര്‍ലൈന്‍സ് അറിയിച്ചു. ഫിലാഡല്‍ഫിയ അന്താരാഷ്ട്ര വിമാനത്താവളത്തിനും ദോഹയ്ക്കും ഇടയിലുള്ള വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് അമേരിക്കന്‍ എയര്‍ലൈന്‍സ് അറിയിച്ചു. ജൂണ്‍ 22 വരെയായിരിക്കും ഇതെന്ന് അമേരിക്കന്‍ എയര്‍ലൈന്‍സ് വക്താവ് അറിയിച്ചു. ഫിലാഡല്‍ഫിയയില്‍ നിന്ന് ദോഹയിലേക്കുള്ള അവസാന വിമാനം വ്യാഴാഴ്ച പുലര്‍ച്ചെയാണ് സര്‍വ്വീസ് നടത്തിയത്.

ജോണ്‍ എഫ്. കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിനും ടെല്‍ അവീവിനും ഇടയിലുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചതായി ഡെല്‍റ്റ എയര്‍ലൈന്‍സ് കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു. ഓഗസ്റ്റ് 31 ന് ശേഷമേ സര്‍വ്വീസ് തുടരുന്നകാര്യത്തില്‍ തീരുമാനമുണ്ടാകൂ.

അതേസമയം, ഇറാനിലെ ഏറ്റവും വലിയ വിമാനത്താവളമായ ടെഹ്റാന്‍ ഇമാം ഖൊമേനി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് യുഎസ് എയര്‍ലൈനുകള്‍ പറക്കുന്നില്ല. എമിറേറ്റ്സ്, എത്തിഹാദ് എയര്‍വേയ്സ്, ലുഫ്താന്‍സ എന്നിവയുള്‍പ്പെടെയുള്ള അന്താരാഷ്ട്ര വിമാനക്കമ്പനികള്‍ ഈ മേഖലയിലെ ചില റൂട്ടുകള്‍ റദ്ദാക്കി. സുരക്ഷ കണക്കിലെടുത്ത് ഇസ്രായേലിലെ പ്രധാന വിമാനത്താവളമായ ബെന്‍ ഗുരിയോണ്‍ അന്താരാഷ്ട്ര വിമാനത്താവളവും നിലവില്‍ പ്രവര്‍ത്തിക്കുന്നില്ല.

More Stories from this section

family-dental
witywide