
വാഷിംഗ്ടണ്‍: യുഎസിന്‍റെ കേന്ദ്രബാങ്കായ ഫെഡറൽ റിസർവിൽ നിക്ഷേപിച്ച സ്വർണശേഖരം തിരിച്ചെടുക്കാൻ ജർമനിയും ഇറ്റലിയും തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഇരുരാജ്യങ്ങളും നിക്ഷേപിച്ച ടൺ കണക്കിന് സ്വര്‍ണശേഖരം തിരിച്ചെടുക്കാൻ നീക്കം ആരംഭിച്ചെന്നാണ് വിവരം. ഇറ്റലിക്ക് ഏകദേശം 2,500 ടണ്ണും ജർമനിക്ക് 3,500 ടണ്ണുമാണ് സ്വര്‍ണശേഖരമുള്ളത്. ഇതിൽ യുഎസിൽ നിക്ഷേപിച്ചിട്ടുള്ള ഏകദേശം 245 ബില്യൺ ഡോളറിന്റെ (ഏകദേശം 20 ലക്ഷം കോടി രൂപ) സ്വർണം തിരിച്ചെടുക്കാനാണ് തീരുമാനം.
യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ നിലപാടുകളിലുള്ള ‘അവിശ്വാസ’മാണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകൾ. ട്രംപ് എപ്പോൾ, എന്ത് തീരുമാനിക്കുമെന്നത് സംബന്ധിച്ച ആര്‍ക്കും പിടിയില്ലാത്തതും ഫെഡറൽ റിസർവിന്‍റെ പ്രവർത്തനങ്ങളിൽ കൈകടത്താനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളും ഇറാനെ ആക്രമിച്ച തീരുമാനവും കണക്കിലെടുത്താണ് ഇറ്റലിയും ജര്‍മനിയും ഈ തീരുമാനത്തിലെത്തിയത്.
അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാൻ തയാറാകാത്ത ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിനെ ട്രംപ് വ്യക്തിപരമായി തന്നെ പലവട്ടം ശകാരിച്ചു. ഫെഡറൽ റിസർവിന്‍റെ തലപ്പത്ത് തന്‍റെ വിശ്വസ്തനെ എത്തിക്കാനുള്ള നീക്കവും ട്രംപ് നടത്തുന്നുണ്ട്. ഭൗമരാഷ്ട്രീയ സംഘർഷം, യുഎസിന്റെ സാമ്പത്തികഞെരുക്കം എന്നിവയുടെ പശ്ചാത്തലത്തിൽ യുഎസിലെ സ്വർണ ശേഖരം ഉൾപ്പെടെയുള്ള ‘വിദേശ ആസ്തി’ മരവിപ്പിക്കാൻ ട്രംപ് തീരുമാനിച്ചേക്കുമെന്ന ഭയവും ഇറ്റലിക്കും ജര്‍മനിക്കുമുണ്ട്.