ട്രംപ് vs ജാക്ക് സ്മിത്ത്! അമേരിക്കൻ രാഷ്ട്രീയം ഉറ്റുനോക്കുന്ന ദിനം, ട്രംപിനെതിരായ അന്വേഷണത്തിൽ മുൻ സ്പെഷ്യൽ കൗൺസൽ ഇന്ന് മൊഴി നൽകും

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെതിരായ നിയമനടപടികൾക്ക് നേതൃത്വം നൽകിയ മുൻ സ്പെഷ്യൽ കൗൺസൽ ജാക്ക് സ്മിത്ത് ഇന്ന് ഹൗസ് ജുഡീഷ്യറി കമ്മിറ്റിക്ക് മുന്നിൽ ഹാജരാകും. ട്രംപിനെതിരായ പ്രോസിക്യൂഷൻ നടപടികളെക്കുറിച്ച് അടച്ചിട്ട മുറിയിൽ നടക്കുന്ന യോഗത്തിൽ അദ്ദേഹം മൊഴി നൽകും. അതീവ രഹസ്യസ്വഭാവമുള്ള സർക്കാർ രേഖകൾ കൈകാര്യം ചെയ്യുന്നതിൽ ട്രംപ് കാണിച്ച വീഴ്ചകളെക്കുറിച്ചും, 2020-ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നടത്തിയ ശ്രമങ്ങളെക്കുറിച്ചും സ്മിത്ത് വിശദീകരിക്കുമെന്നാണ് സൂചന.

ഫോൺ രേഖകൾ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ വ്യക്തത വരുത്താൻ സ്മിത്ത് ശ്രമിക്കുമെന്നാണ് ഈ വിഷയവുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. അതേസമയം, മാർ-എ-ലാഗോയിലെ രേഖകളുമായി ബന്ധപ്പെട്ട തന്‍റെ റിപ്പോർട്ടിലെ രണ്ടാം ഭാഗത്തെ ചില സുപ്രധാന വിവരങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായേക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്. അന്വേഷണം പുരോഗമിക്കുന്ന ഘട്ടമായതിനാൽ ചില കാര്യങ്ങളിൽ നിയമപരമായ പരിമിതികൾ അദ്ദേഹത്തിനുണ്ട്.

മണിക്കൂറുകളോളം നീളാൻ സാധ്യതയുള്ള ഈ മൊഴിയെടുപ്പ് ജാക്ക് സ്മിത്തിനെ സംബന്ധിച്ചിടത്തോളം അതീവ നിർണ്ണായകമാണ്. തന്നെ വേട്ടയാടുന്നു എന്ന് ആരോപിച്ച് സ്മിത്തിനെതിരെ നിയമനടപടി വേണമെന്ന് ട്രംപ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. റിപ്പബ്ലിക്കൻ പാർട്ടിയുടെ നിയന്ത്രണത്തിലുള്ള ജുഡീഷ്യറി കമ്മിറ്റിക്ക് മുന്നിൽ അദ്ദേഹം നൽകുന്ന ഓരോ മറുപടിയും ഫ്ലോറിഡയിലെ ഫെഡറൽ കോടതിയിലും നീതിന്യായ വകുപ്പിലും വലിയ സ്വാധീനം ചെലുത്താൻ സാധ്യതയുണ്ട്. അതിനാൽ തന്നെ അമേരിക്കൻ രാഷ്ട്രീയവും നിയമലോകവും ഒരുപോലെ ഈ കൂടിക്കാഴ്ചയെ ഉറ്റുനോക്കുകയാണ്.

More Stories from this section

family-dental
witywide