
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും ശതകോടീശ്വരൻ ഇലോൺ മസ്കും തമ്മിലുള്ള ഭിന്നത വര്‍ധിക്കുമ്പോൾ പ്രതികരിച്ച് വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസ്. മസ്കിന്‍റെ ഭാഗത്തുണ്ടായ വലിയ തെറ്റ് എന്നാണ് അദ്ദേഹം ഈ വിഷയത്തെ വിശേഷിപ്പിച്ചത്. ഇരുവരും തമ്മിൽ അനുരഞ്ജനം ഉണ്ടാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഇലോണിന് സ്വന്തം അഭിപ്രായം പറയാൻ അവകാശമുണ്ടെന്നും കോമേഡിയൻ തിയോ വോണുമായുള്ള അഭിമുഖത്തിൽ വാൻസ് പറഞ്ഞു. ശതകോടീശ്വരനായ ടെസ്‌ല സിഇഒ വീണ്ടും ഈ കൂട്ടായ്മയിലേക്ക് തിരികെ വരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകത്തിലെ ഏറ്റവും ധനികനായ മനുഷ്യൻ. താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പരിവർത്തനമുണ്ടാക്കിയ സംരംഭകരിലൊരാൾ എന്നാണ് വാൻസ് മസ്കിനെ വിശേഷിപ്പിച്ചത്. രാജ്യത്തെ രക്ഷിക്കാൻ ജീവിതത്തിൽ ആരെക്കാളും കൂടുതൽ പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും ശക്തനായ മനുഷ്യനുമായി കലഹിക്കുന്നത് വലിയൊരു തെറ്റാണെന്ന് താൻ കരുതുന്നുവെന്നും വാൻസ് കൂട്ടിച്ചേര്‍ത്തു.