
ഷിക്കാഗോ: അഡ്വാൻസ്ഡ് കാൻസർ ചികിത്സയിൽ കഴിയുന്ന 16 വയസുള്ള മകളുള്ള ഷിക്കാഗോ സ്വദേശിയെ ഇമിഗ്രേഷൻ അധികൃതർ തടങ്കലിൽ വെച്ച നടപടി നിയമവിരുദ്ധമാണെന്ന് ഫെഡറൽ ജഡ്ജി വിധിച്ചു. ഒക്ടോബർ 31-നകം ഇയാൾക്ക് ബോണ്ട് ഹിയറിംഗ് നൽകണമെന്നും കോടതി ഉത്തരവിട്ടു. ഒക്ടോബർ 18-ന് ഇമിഗ്രേഷൻ കസ്റ്റംസ് എൻഫോഴ്‌സ്‌മെന്‍റ് കസ്റ്റഡിയിലെടുത്ത 40-കാരനായ റൂബൻ ടോറസ് മാൽഡൊണാഡോയ്ക്ക് വേണ്ടി അദ്ദേഹത്തിന്‍റെ അഭിഭാഷകർ മോചനത്തിനായി കോടതിയെ സമീപിക്കുകയായിരുന്നു.
ടോറസിന്‍റെ തടങ്കൽ നിയമവിരുദ്ധമാണെന്നും അത് അദ്ദേഹത്തിന്‍റെ ഡ്യൂ പ്രോസസ് അവകാശങ്ങൾ ലംഘിക്കുന്നുവെന്നും യുഎസ് ജില്ലാ ജഡ്ജി ജെറമി ഡാനിയൽ വെള്ളിയാഴ്ച പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കി.
എന്നാൽ, ഇയാളെ ഉടൻ മോചിപ്പിക്കാൻ കഴിയില്ലെന്നും ജഡ്ജി പറഞ്ഞു. ഹർജിക്കാരന്‍റെ മകൾ നേരിടുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചുള്ള ദുരിതാവസ്ഥയിൽ കോടതിക്ക് സഹാനുഭൂതിയുണ്ട്. എങ്കിലും, പ്രസക്തമായ നിയമങ്ങൾക്കും ചട്ടങ്ങൾക്കും കീഴ്വഴക്കങ്ങൾക്കും ഉള്ളിൽ നിന്നുകൊണ്ട് മാത്രമേ കോടതിക്ക് പ്രവർത്തിക്കാൻ കഴിയൂ എന്ന് ജഡ്ജി വ്യക്തമാക്കി.
ഈ വിധി തൽക്കാലം ഒരു വിജയമായാണ് ടോറസിന്‍റെ അഭിഭാഷകൻ സ്വീകരിച്ചത്. റൂബനെ തടങ്കലിൽ വെച്ച ഐസിഇയുടെ നടപടി നിയമവിരുദ്ധമാണെന്ന് വിധിച്ചതിൽ സന്തോഷമുണ്ട്. ഇനി ഇമിഗ്രേഷൻ കോടതിയിലേക്ക് തിരിയുകയാണ്. സ്ഥിര താമസ പദവിക്കായി അപേക്ഷിക്കുമ്പോൾ ബോണ്ടിൽ റൂബന്‍റെ മോചനം ഉറപ്പാക്കാൻ പോരാടുമെന്ന് അഭിഭാഷകൻ കാൽമാൻ റെസ്നിക് വെള്ളിയാഴ്ച രാത്രി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.














