ദുരന്തത്തിനിടയിലും വിജയാഘോഷം തുടർന്ന ആർസിബിക്കും ട്രോഫി കൊടുത്ത് സെൽഫിയെടുത്ത ഉപമുഖ്യമന്ത്രി ശിവകുമാറിനും രൂക്ഷ വിമർശനം

ബെംഗളൂരു: ഐ പി എല്‍ വിജയാഘോഷത്തിനിടെ 11 പേര്‍ മരിക്കാനിടയായ ദുരന്തത്തില്‍ കർണാടക സർക്കാരിനും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനും ചാമ്പ്യന്മാരായ ആർ സി ബിക്കുമെതിരെ രൂക്ഷ വിമർശനം. ദുരന്തം നടന്നിട്ടും വിജയാഘോഷം തുടർന്നതാണ് വിമർശനം ശക്തമാകാൻ കാരണം. ആർ സി ബി വിജയാഘോഷം തുടർന്നപ്പോൾ ഉപമുഖ്യമന്ത്രി ശിവകുമാർ ട്രോഫിയും കൊടുത്ത് സെൽഫിയുമെടുത്ത ശേഷമാണ് മടങ്ങിയത്. ഈ ചിത്രങ്ങളടക്കം സോഷ്യൽ മീഡിയയിൽ വലിയ തോതിൽ പ്രചരിക്കുന്നുണ്ട്.

അതേസമയം ദുരന്തത്തിൽ കൈമലര്‍ത്തുന്ന നിലപാടാണ് കര്‍ണാടക സര്‍ക്കാറും ഐ പി എല്‍ കമ്മിറ്റിയും സ്വീകരിച്ചിട്ടുള്ളത്. പോലീസിനെ പഴി പറയാനാകില്ലെന്നാണ് ഡി കെ ശിവകുമാര്‍ പ്രതികരിച്ചത്.എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. പരിപാടിക്ക് എത്ര വലിയ ജനക്കൂട്ടമാണ് എത്തിയതെന്ന് നിങ്ങള്‍ കണ്ടതാണെന്നും ശിവകുമാര്‍ പറഞ്ഞു. പക്ഷെ, വിക്ടറി പരേഡിനെ കുറിച്ചോ ആരാണ് പരിപാടി സംഘടിപ്പിച്ചതെന്നോ അറിയില്ലെന്ന് ഐ പി എല്‍ ചെയര്‍മാന്‍ അരുണ്‍ ധുമാല്‍ പറഞ്ഞു. പരിപാടിയുമായി ബന്ധമില്ല. ഫൈനലിനു ശേഷം നടന്ന കാര്യങ്ങളെ കുറിച്ച് അറിയില്ലെന്ന് അദ്ദേഹം വിശദീകരിച്ചു.

ഐ പി എല്‍ ജേതാക്കളായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ വിക്ടറി പരേഡിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു കുട്ടിയുള്‍പ്പെടെ 11 പേരാണ് മരിച്ചത്. അമ്പതിലധികം പേര്‍ക്ക് പരുക്കേറ്റു. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സ്ഥലത്ത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് ഉണ്ടായത്. പരുക്കേറ്റവരെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.

More Stories from this section

family-dental
witywide