
വാഷിംഗ്ടൺ: ഇന്ത്യ – പാക് വെടിനിർത്തലില്‍ പങ്കുണ്ടെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ അവകാശവാദങ്ങള്‍ക്ക് പിന്നാലെ ട്രംപിന്‍റെ പ്രസ് സെക്രട്ടറിയും ഇതേ അവകാശവാദവുമായി രംഗത്ത്. വെടി നിര്‍ത്തലിന് കാരണം ട്രംപാണ് എന്ന രീതിയില്‍ പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റ് എക്സില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്. ദോഹയിലെ ഹോട്ടലില്‍ വെച്ച് കശ്മീരി സ്വദേശിയായ ഒരു വെയ്റ്റര്‍ ട്രംപിന് നന്ദി അറിയിക്കാന്‍ പറഞ്ഞെന്നാണ് കരോലിന്‍ എകിസില്‍ കുറിച്ചത്. ഒരാണവയുദ്ധം ഒഴിവാക്കിയിട്ടും അത് അംഗീകരിക്കപ്പെടുന്നില്ല എന്ന് അയാള്‍ പറഞ്ഞതായും കരോലിന്‍ പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്.
ഇന്ത്യ-പാക് സംഘർഷം ആണവയുദ്ധത്തിലേക്ക് പോകുമായിരുന്നു, എന്നാല്‍ ഇത് ഒഴിവാക്കിയെന്നും ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ഓപ്പറേഷന്‍ സിന്ദൂറിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ വെടിനിര്‍ത്തല്‍ തീരുമാനത്തില്‍ കക്ഷിചേര്‍ന്നു എന്ന തരത്തില്‍ ട്രംപ് സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇതിന് കൃത്യമായ ഒരു വിശദീകരണം നല്‍കിയിരുന്നില്ല. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തൽ തീരുമാനത്തെ അഭിനന്ദിച്ച് ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിപ്പ് പങ്കുവെച്ചിരുന്നു. അമേരിക്ക ഇടപെട്ടാണ് ഇന്ത്യ പാക് സംഘർഷത്തിൽ വെടിനിർത്തൽ ഉണ്ടായത് എന്ന രീതിയിലാണ് ട്രംപിന്റെ പ്രതികരണം വന്നത്. കശ്മീർ പ്രശ്നത്തിൽ ഇടപെടാനും തയ്യാറാണെന്നും ട്രംപ് ആവര്‍ത്തിച്ച് പറയുന്നുണ്ട്.











