
തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള പ്രതിസന്ധി തീരുന്നുവെന്ന് പ്രഖ്യാപിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഇനി മുതൽ എല്ലാ മാസവും ഒന്നാം തീയതി തന്നെ ശമ്പളം നല്‍കുമെന്ന് മന്ത്രി അറിയിച്ചു. ഈ മാസത്തെ ശമ്പളം ഇന്ന് വൈകീട്ട് മുതൽ തന്നെ കിട്ടും. സർക്കാർ സഹായത്തോടെ തന്നെയാണ് ശമ്പളം നൽകുകയെന്നും 10,000 കോടി രൂപയോളം പല ഘട്ടങ്ങളിലായി സർക്കാർ കെഎസ്ആർടിസിക്ക് നൽകിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മാസം തോറും 50 കോടി സർക്കാർ തുടർന്നും നൽകും.
എസ്ബിഐയിൽ നിന്ന് 100 കോടിയുടെ ഓവർഡ്രാഫ്റ്റ് എടുക്കുമെന്നും മന്ത്രി അറിയിച്ചു. സർക്കാർ പണം നൽകുമ്പോൾ ഇത് ബാങ്കിൽ തിരിച്ചടയ്ക്കും. മാനേജ്മെന്‍റ് നിയന്ത്രങ്ങളോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പെൻഷനും കൃത്യം കൊടുക്കും. വരുമാനത്തിന്‍റെ അഞ്ച് ശതമാനം പെൻഷനായി മാറ്റിവയ്ക്കും. രണ്ട് മാസത്തിനകം പെൻഷനും കൃത്യമായി വിതരണം ചെയ്യാനാകുമെന്നും പിഎഫ് ആനുകൂല്യങ്ങളും ഉടൻ കൃത്യമായി കൊടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ജീവനകാർക്ക് ഒരുമിച്ച് ശമ്പളം നൽകണം എന്നുള്ളതായിരുന്നു മുഖ്യമന്ത്രി ആദ്യം ഏൽപ്പിച്ച ചുമതല. ധനമന്ത്രി വളരെ അധികം സഹായിച്ചു. 100 കോടിയുടെ ഓവർഡ്രാഫ്റ്റ് എസ്ബിഐയിൽ നിന്ന് എടുക്കും. സർക്കാർ രണ്ട് ഗഡുക്കളായി 50 കോടി നൽകുമ്പോൾ തിരിച്ചടയ്ക്കും. വരുമാനത്തിൽ നിന്നും ചെലവ് ചുരുക്കലിൽ നിന്നും ബാക്കി തുക അടയ്ക്കും. 20 ദിവസം കൊണ്ട് ഓവർഡ്രാഫ്റ്റ് നികത്തും. കെഎസ്ആർടിസിക്ക് ഉണ്ടായിരുന്ന 148 അക്കൗണ്ടുകൾ ക്ലോസ് ചെയ്തു. ഇനി ഓവർഡ്രാഫ്റ്റ് അക്കൗണ്ട് മാത്രമാണുള്ളതെന്നും മന്ത്രി വ്യക്തമാക്കി.