
തിരുവനന്തപുരം: വേദിയിലെ ചിത്രത്തെച്ചൊല്ലിയുള്ള വിവാദത്തിന് പിന്നാലെ രാജ്‌ഭവനിലെ പരിസ്ഥിതി ദിനാഘോഷം ബഹിഷ്‌കരിച്ച് കൃഷിമന്ത്രി പി പ്രസാദ്. ആർഎസ്‌എസ് ഉപയോഗിക്കുന്ന തരത്തിലുള്ള ഭാരതാംബ ചിത്രം വേദിയിൽ സ്ഥാപിച്ചതിനെച്ചൊല്ലിയായിരുന്നു തർക്കം.
ചിത്രം മാറ്റണമെന്ന് കൃഷി വകുപ്പ് ആവശ്യപ്പെട്ടെങ്കിലും ഗവർണർ ആർ.വി. അർലേക്കർ വഴങ്ങിയില്ല. തുടർന്നായിരുന്നു കൃഷിമന്ത്രി പരിപാടി ബഹിഷ്‌കരിച്ചത്.
പരിസ്ഥിതി ദിനാഘോഷ സംസ്ഥാനതല ഉദ്ഘാടനം രാജ്‌ഭവനിൽ നടത്താനായിരുന്നു സർക്കാർ തീരുമാനം. ഇതിന്റെ തയാറെടുപ്പുകൾ വിലയിരുത്താൻ കൃഷി വകുപ്പ് ഉദ്യോഗസ്ഥർ രാജ്‌ഭവനിലെത്തിയപ്പോൾ ഹാളിലുണ്ടായിരുന്ന ഭാരതാംബയുടെ ചിത്രം ഇവരുടെ ശ്രദ്ധയിൽപ്പെട്ടു.
ഗവർണർ ആർ.വി. അർലേക്കർ ചുമതലയേറ്റതിനുശേഷമായിരുന്നു ഈ ചിത്രം രാജ്‌ഭവനിൽ സ്ഥാപിച്ചത്. വേദിയിൽ നിന്ന് ചിത്രം നീക്കണമെന്ന് ഉദ്യോഗസ്ഥർ ഇന്ന് രാവിലെ രാജ്‌ഭവനോട് ആവശ്യപ്പെട്ടു. എന്നാൽ ഗവർണർ ഇതിന് വഴങ്ങിയില്ല. തുടർന്ന് പരിപാടി ഉപേക്ഷിക്കുന്നതായി കൃഷി വകുപ്പ് അറിയിച്ചു. എന്നാൽ സ്വന്തം നിലയിൽ പരിപാടി നടത്താൻ രാജ്‌ഭവനും തീരുമാനിച്ചു.
പരിസ്ഥിതി ദിനാഘോഷ പരിപാടി രണ്ടായി നടത്താനാണ് പിന്നീട് തീരുമാനമെടുത്തത്. സംസ്ഥാനതല ഉദ്ഘാടനം ദർബാർ ഹാളിൽ നടത്താൻ കൃഷി വകുപ്പ് തീരുമാനിക്കുകയായിരുന്നു. ഇതിനിടെ വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടുകയും കൃഷിമന്ത്രിയുമായി സംസാരിച്ചതിനുപിന്നാലെ ദർബാർ ഹാളിലേയ്ക്ക് പരിപാടി മാറ്റുകയും ചെയ്തു. മുഖ്യമന്ത്രിയുടെ നിർദേശത്തെത്തുടർന്ന് പരിപാടിയിൽ ചീഫ് സെക്രട്ടറിയും പങ്കെടുത്തു. രാജ്‌ഭവനിൽ വൃക്ഷതൈ നട്ടുകൊണ്ട് ഗവർണറും മറ്റൊരു പരിപാടി നടത്തി.