ഒരു കരുണയും വേണ്ടെന്ന് ഖമനയി, ഇസ്രയേലിനെതിരെ ഹൈപ്പര്‍സോണിക് മിസൈല്‍ ഉപയോഗിച്ചുവെന്ന് ഇറാന്‍

ടെഹ്‌റാന്‍: വഴങ്ങാതെ, അയവില്ലാതെ ഇറാന്‍ – ഇസ്രയേല്‍ സംഘര്‍ഷം ആറാം ദിവസത്തിലേക്ക്. ഇരു രാജ്യങ്ങളും ആക്രമണം ശക്തമാക്കിയിട്ടുണ്ട്. അതിനിടെ ഇസ്രയേലിനെതിരെ ഹൈപ്പര്‍സോണിക് മിസൈല്‍ ഉപയോഗിച്ചുവെന്ന് ഇറാന്റെ റവല്യൂഷനറി ഗാര്‍ഡ് കോര്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

ഇസ്രയേലിനെതിരെ ഒരു കരുണയും വേണ്ടെന്നും പോരാട്ടം ആരംഭിക്കുകയാണെന്നും ഇസ്രയേല്‍ ഭരണകൂടത്തിന് ശക്തമായ മറുപടി നല്‍കണമെന്നും പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി എക്‌സിലെ കുറിപ്പില്‍ അറിയിച്ചു.

ഡ്രോണുകളുടെ ഒരു വലിയ നിരതന്നെയാണ് ഇസ്രയേലിലേക്ക് അയച്ചതെന്ന് ഇറാന്‍ സേന പറഞ്ഞു. എന്നാല്‍ ചാവുകടല്‍ മേഖലയില്‍ രണ്ടു ഡ്രോണുകളെ നിര്‍വീര്യമാക്കിയതായി ഇസ്രയേല്‍ സൈന്യവും അറിയിച്ചു.

അതേസമയം, ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഇറാനില്‍ ഇതുവരെ 585 പേര്‍ കൊല്ലപ്പെട്ടെന്നും 1,326 പേര്‍ക്കു പരുക്കേറ്റെന്നും വിവരമുണ്ട്. ക്ഷമ നശിച്ചുകൊണ്ടിരിക്കുകയാണെന്നും നിരുപാധികം കീഴടങ്ങുന്നതാണ് ഇറാന് നല്ലതെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ട്രംപിന്റെ അന്ത്യ ശാസനം തള്ളിയാണ് ഇറാന്റെ നീക്കം