
ബെയ്ഗിംഗ്: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ വ്യാപാര നയങ്ങളെ ചെറുക്കുന്നതിനായി ചൈന അന്താരാഷ്ട്ര പങ്കാളിത്തം ശക്തിപ്പെടുത്തുന്നു. യുഎസ് – ചൈന താരിഫ് തർക്കത്തിൽ 90 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ലാറ്റിനമേരിക്കൻ നേതാക്കൾക്ക് ചൈന ഐക്യദാർഢ്യം പ്രകടിപ്പിക്കുകയാണ്. ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ചൈന, ട്രംപിന്‍റെ താരിഫ് വർധനവും അനുബന്ധ നയങ്ങളും മൂലമുണ്ടാകുന്ന പ്രവചനാതീതമായ സാഹചര്യത്തിൽ നിന്ന് വ്യത്യസ്തമായി, വിശ്വസനീയമായ ഒരു വ്യാപാര, വികസന സഖ്യകക്ഷിയായി സ്വയം സ്ഥാപിച്ചിട്ടുണ്ട്.
സ്വിറ്റ്സർലൻഡിലെ ജനീവയിൽ നടന്ന ചർച്ചകൾക്ക് ശേഷം ഇരു രാജ്യങ്ങളും താരിഫുകളില്‍ ഒരു മാറ്റം പ്രഖ്യാപിച്ചിരുന്നു. 90 ദിവസത്തെ ആശങ്കകൾക്കൊടുവിൽ വലിയ ഇറക്കുമതി തീരുവകൾ കുറയ്ക്കാൻ സമ്മതിച്ചു. എങ്കിലും വ്യാപാര തർക്കത്തെക്കുറിച്ചുള്ള ചൈനയുടെ അതൃപ്തി വ്യക്തമാണ്. ലാറ്റിനമേരിക്കൻ ഉദ്യോഗസ്ഥരോടായി നടത്തിയ പ്രസംഗത്തിൽ, ഷി ജിൻപിംഗ് വ്യാപാര യുദ്ധങ്ങൾ ആർക്കും ഗുണം ചെയ്യില്ലെന്ന് വ്യക്തമാക്കി. ഗുണ്ടായിസവും മേധാവിത്വവും സ്വയം ഒറ്റപ്പെടലിലേക്ക് മാത്രമേ നയിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.