
തമിഴ്നാട് വാൽപ്പാറയ്ക്ക് സമീപം നാല് വയസ്സുകാരിയെ പുലി പിടിച്ചു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പുലി കടിച്ചുകൊണ്ടുപോവുകയായിരുന്നു. തെക്ക് ഡിവിഷനിൽ തോട്ടം തൊഴിലാളിയായ ഝാർഖണ്ഡ് സ്വദേശ് മനോജ് കുന്ദയുടെ മകൾ റോഷ്നിയെയാണ് പുലി പിടിച്ചത്. പെൺകുട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
വാൽപ്പാറ നഗരത്തോട് ചേർന്നുള്ള പച്ചമല എസ്റ്റേറ്റിൽ ഇന്ന് വൈകുന്നേരം 4.30 ഓടെയാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ സമീപത്തെ തേയില തോട്ടത്തിൽ നിന്നും എത്തിയ പുലി കടിച്ചെടുത്തോടുകയായിരുന്നു. സംഭവസമയത്ത് പ്രദേശത്ത് നിരവധി ആളുകളുണ്ടായിരുന്നു. ആളുകൾ ബഹളം വെച്ചെങ്കിലും പുലി കുഞ്ഞിനെ കടിച്ച് ഓടിമറഞ്ഞു. ദീർഘനേരം തെരച്ചിൽ നടത്തിയിട്ടും കുഞ്ഞിനെ കണ്ടെത്താനായിട്ടില്ല.