
ഗാസ: നീണ്ട 44 വര്‍ഷം ഇസ്രായേല്‍ തടവറയില്‍ കഴിഞ്ഞ നയീൽ ബർഗൂസി മോചിതനായി. വെടിനിർത്തൽ കരാറുമായി ബന്ധപ്പെട്ട തടവുകാരുടെ കൈമാറ്റ കരാറിന്റെ ഏഴാമത്തെയും അവസാനത്തെയും ബാച്ചിന്റെ ഭാഗമായാണ് നയീൽ ബർഗൂസി മോചിതനായത്. ഇസ്രായേൽ തടവറയിൽ 44 വർഷമാണ് ബര്‍ഗൂസി കഴിഞ്ഞത്. ഏറ്റവും കൂടുതൽ കാലം തടവിൽ കഴിഞ്ഞ പലസ്തീൻ തടവുകാരനാണ് നയീൽ ബർഗൂസി. “120 വർഷത്തിലേറെയായി ക്ഷീണമില്ലാതെ ചെറുത്തുനിൽക്കുന്ന ഈ ജനതയുടെ പടയാളികളാണ് ഞങ്ങൾ.” – എന്നാണ് മോചിതനായ ശേഷം ബര്‍ഗൂസി പ്രതികരിച്ചത്.
തടവുകാരുടെ മോചനത്തിന്റെ വ്യവസ്ഥകൾ “അങ്ങേയറ്റം കഠിനം” ആണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. അവ “അധിനിവേശത്തിന്റെ ഭീരുത്വത്തെയും അടിച്ചമർത്തലിനെയും” പ്രതിഫലിപ്പിക്കുന്നു. നാസിസത്തിൽ നിന്നും അമേരിക്കൻ വംശീയതയിൽ നിന്നും പഠിച്ച എല്ലാത്തരം ശാരീരികവും മാനസികവുമായ പീഡനങ്ങളും അവ ഉപയോഗിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.