
അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള നടപടികൾക്കെതിരെ ലൊസാഞ്ചലസിൽ നടക്കുന്ന പ്രക്ഷോഭം ദേശീയ സുരക്ഷയ്‌ക്കും ദേശീയ പരമാധികാരത്തിനും എതിരെ നടത്തുന്ന പൂർണമായ ആക്രമണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
യുഎസ് സേനയുടെ 250–ാം വാർഷികാഘോഷത്തിന്റെ ഭാഗമായി നോർത്ത് കാരോലൈനയിൽ സൈനികരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ട്രംപ്.
‘കലിഫോർണിയയിൽ നിങ്ങൾ കാണുന്നത്, വിദേശ പതാകകൾ വഹിച്ച കലാപകാരികൾ സമാധാനത്തിനും, പൊതുക്രമത്തിനും, ദേശീയ പരമാധികാരത്തിനും എതിരെ നടത്തുന്ന പൂർണമായ ആക്രമണമാണ്. ഫെഡറൽ സ്വത്തുക്കളെയും ജീവനക്കാരെയും സംരക്ഷിക്കാൻ സൈന്യത്തെ വിന്യസിക്കേണ്ടത് ആവശ്യമാണ്. കലിഫോർണിയയുടെ ഡെമോക്രാറ്റിക് സർക്കാർ ഈ നീക്കം അധികാര ദുരുപയോഗവും ആവശ്യമില്ലാത്ത പ്രകോപനവുമാണെന്ന് പറയുന്നു. ഈ സേവനാംഗങ്ങൾ കാലിഫോർണിയയിലെ സത്യസന്ധരായ പൗരന്മാരെ മാത്രമല്ല, നമ്മുടെ രാജ്യത്തെ തന്നെയും സംരക്ഷിക്കുന്നു. അവർ ധീരന്മാരാണ്’ – ട്രംപ് പറഞ്ഞു.
നഗരത്തിലേക്ക് ഇനിയും കൂടുതൽ നാഷണൽ ഗാർഡ് സൈനികരെയും മറൈനുകളേയും വിന്യസിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
പ്രക്ഷോഭം കലാപമായി മാറിയാൽ ഇൻസറക്ഷൻ ആക്ട് (യുഎസിൽ ആഭ്യന്തര കലാപമോ സായുധ കലാപമോ നടക്കുന്ന സാഹചര്യത്തിൽ കലാപം അടിച്ചമർത്താൻ സായുധ സേനയെ ഉപയോഗിക്കാൻ യുഎസ് പ്രസിഡന്റിന് അധികാരം നൽകുന്ന നിയമം) തീർച്ചയായും ഉപയോഗിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.
കാലിഫോർണിയ നാഷണൽ ഗാർഡിലെ ഏകദേശം 2,100 അംഗങ്ങളും 700 മറൈനുകളും ഇപ്പോൾ ലോസ് ഏഞ്ചൽസ് പ്രദേശത്തുണ്ട്.
അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താൻ ആഭ്യന്തരസുരക്ഷാവിഭാഗം വ്യാപകമായി റെയ്ഡ് തുടങ്ങിയതിനുപിന്നാലെയാണ് ലോസ് ആഞ്ജലിസിൽ പ്രക്ഷോഭമുടലെടുത്തത്. നാലുദിവസം പിന്നിട്ട പ്രക്ഷോഭം നേരിടാൻ സംസ്ഥാന പൊലീസുമുണ്ട്.
നാഷനൽ ഗാർഡ് നടപടിയെ പിന്തുണയ്ക്കാനെന്നുപറഞ്ഞാണ് മറീനുകളെ ഇറക്കിയത്. കാലിഫോർണിയയിലെ ഡെമോക്രാറ്റിക് സർക്കാരിന്റെ എതിർപ്പിനെ മറികടന്നാണ് നടപടി. നാഷണൽ ഗാർഡിന്റെയോ മറീനുകളുടെയോ സഹായം സംസ്ഥാനസർക്കാർ തേടിയിട്ടില്ല. അതിനിടെ, കുടിയേറ്റനിയമലംഘകരെ കണ്ടെത്താനുള്ള നടപടി തുടരുമെന്ന് ആഭ്യന്തരസുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോം പറഞ്ഞു.
അനധികൃത കുടിയേറ്റക്കാരെ കാലിഫോർണിയയിലെ ഡെമോക്രാറ്റുകൾ സംരക്ഷിക്കുന്നുവെന്നാണ് ട്രംപ് സർക്കാരിന്റെ ആരോപണം. യുഎസിലെ രണ്ടു പ്രബലകക്ഷികളായ റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് പാർട്ടികൾ തമ്മിലുള്ള ഏറ്റുമുട്ടലായി മാറിയിരിക്കുകയാണ് സംഘർഷം. പ്രക്ഷോഭം അമർച്ചചെയ്യാനുള്ള ഫെഡറൽ സർക്കാരിന്റെ നടപടികളെ ചെറുത്താൽ കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസമിനെ അറസ്റ്റുചെയ്യുമെന്ന് റിപ്പബ്ലിക്കനായ ട്രംപ് ഭീഷണിപ്പെടുത്തി.
അതേസമയം, നാഷണൽ ഗാർഡിനെയും മറീനുകളെയും ഇറക്കാനുള്ള ട്രംപ് സർക്കാരിന്റെ നടപടിയ്ക്കെതിരേ കാലിഫോർണിയ കോടതിയിൽ പോയി. സർക്കാരിന്റെ നടപടി ഫെഡറൽ നിയമത്തിന്റെ ലംഘനവും സംസ്ഥാനത്തിന്റെ പരമാധികാരത്തിലുള്ള കടന്നുകയറ്റവുമാണെന്നാണ് കാലിഫോർണിയയുടെ വാദം. ലോസ് ആഞ്ജലിസിലെ ഫെഡറൽ തടവറയുടെ പുറത്ത് തടിച്ചുകൂടിയ നൂറുകണക്കിനു പ്രക്ഷോഭകരെ തിങ്കളാഴ്ച രാത്രി പോലീസ് പിരിച്ചയച്ചു. ഏതാനും പേരെ അറസ്റ്റുചെയ്തെന്നും പോലീസ് അറിയിച്ചു. ഫെഡറൽ മന്ദിരങ്ങൾക്കുപുറത്ത് പ്രക്ഷോഭകർ കൂടുന്നത് തടയുകയാണ് നാഷണൽ ഗാർഡ് ഇപ്പോൾ ചെയ്യുന്നത്.
ന്യൂയോർക്ക്, ഫിലഡൽഫിയ, സാൻ ഫ്രാൻസിസ്കോ, ഓസ്റ്റിൻ തുടങ്ങി ഒമ്പതു നഗരങ്ങളിലേക്കുകൂടി തിങ്കളാഴ്ച പ്രക്ഷോഭം പടർന്നു. ടെക്സസിലെ ഓസ്റ്റിനിൽ പോലീസും പ്രക്ഷോഭകരും ഏറ്റുമുട്ടി. അനധികൃതകുടിയേറ്റക്കാരെന്നു പറഞ്ഞ് പിടികൂടിയവരെ പാർപ്പിച്ചിരിക്കുന്ന തടവറകൾക്കുമുൻപിൽ മെക്സിക്കൻ, മധ്യ അമേരിക്കൻ പതാകകളുമായി കൂടിയ പ്രക്ഷോഭകർ, “അവരെയെല്ലാം വിട്ടയയ്ക്കൂ” എന്ന മുദ്രാവാക്യം മുഴക്കി.
Los Angeles against raids are an assault on peace and public order says trump