
ലോസ് ആഞ്ചല്‍സ്: ലോസ് ആഞ്ചൽസിലേക്ക് നാഷണൽ ഗാർഡ് സൈനികരെയും മറൈൻ സൈനികരെയും വിന്യസിക്കുന്നതിന് ചുരുങ്ങിയത് 134 ദശലക്ഷം ഡോളറെങ്കിലും ചെലവ് വരുമെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്. അടുത്ത 60 ദിവസമെങ്കിലും ഇത് തുടരുമെന്നും പ്രതിരോധ വിഭാഗം വ്യക്തമാക്കി. പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുന്ന കലാപകാരികളും കൊള്ളക്കാരും ഗുണ്ടകളും അതിന്‍റെ ഫലം അനുഭവിക്കേണ്ടി വരുമെന്നും പീറ്റ് വ്യക്തമാക്കി.
പ്രധാനമായും യാത്രയുടെയും താമസത്തിന്‍റെയും ഭക്ഷണത്തിന്‍റെയും ചെലവ് മാത്രമാണ് ഇത്. ഈ പണം ഓപ്പറേഷൻസ് ആൻഡ് മെയിന്റനൻസ് അക്കൗണ്ടുകളിൽ നിന്ന് കണ്ടെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനിടെ കലാപം അടിച്ചമര്‍ത്താൻ ട്രംപ് ഭരണകൂടം വിന്യസിച്ച ഏകദേശം 700 മറൈൻ സൈനികർ ലോസ് ഏഞ്ചൽസ് പ്രദേശത്ത് എത്തിയതായി യുഎസ് നോർത്തേൺ കമാൻഡ് അറിയിച്ചു. കാലിഫോർണിയ ഗവർണറുടെ ശക്തമായ എതിർപ്പ് നിലനിൽക്കെയാണ് ഇവരുടെ വരവ്. ഇവരുടെ കൃത്യമായ സ്ഥാനം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ നൽകാൻ കമാൻഡ് വക്താവ് ബെക്കി ഫാർമർ തയാറായിട്ടില്ല. ഫെഡറൽ ഉദ്യോഗസ്ഥരെയും ലോസ് ഏഞ്ചൽസിലെ കെട്ടിടങ്ങളെയും സംരക്ഷിക്കാൻ ആവശ്യമാണെന്ന് പറഞ്ഞ് ഏകദേശം 4,000 നാഷണൽ ഗാർഡ് സൈനികരെ വിന്യസിച്ചതിന് പുറമെ മറൈൻ സൈനികരെ അയച്ചത് ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുള്ള വലിയൊരു നീക്കമായിരുന്നു.