
ലോസ് ആഞ്ചലസ്: പ്രസിഡന്റ് ഡോണൾഡ് ട്രംപിന്‍റെ കുടിയേറ്റ നയത്തിനെതിരായ മൂന്നാം ദിവസത്തെ പ്രതിഷേധങ്ങൾക്ക് ശേഷം, ലോസ് ആഞ്ചലസ് നഗരത്തിന്‍റെ എല്ലാ ഭാഗങ്ങളും നിയമവിരുദ്ധമായ ഒത്തുചേരൽ അവസാനിപ്പിക്കണമെന്ന് നിര്‍ദേശം നൽകി പോലീസ്. ഞായറാഴ്ച രാത്രി പ്രതിഷേധക്കാരോട് വീടുകളിലേക്ക് മടങ്ങാൻ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. ചില സമയങ്ങളിൽ കാറുകൾ കത്തിക്കുകയും ഉദ്യോഗസ്ഥർക്ക് നേരെ കുപ്പികൾ എറിയുകയും ചെയ്തിരുന്നു. പ്രതിഷേധങ്ങൾ അടിച്ചമർത്താൻ വാരാന്ത്യത്തിൽ ട്രംപ് വിന്യസിച്ച നാഷണൽ ഗാർഡ് സൈനികർ ഞായറാഴ്ച ഫെഡറൽ സർക്കാർ കെട്ടിടങ്ങൾക്ക് കാവൽ നിന്നു. കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോം നിയമവിരുദ്ധമെന്നാണ് ഈ നീക്കങ്ങളെ എല്ലാം വിശേഷിപ്പിച്ചത്. നിയമവിരുദ്ധമായ കുടിയേറ്റം തടയാനുള്ള ട്രംപിന്‍റെ പ്രധാന ശ്രമത്തിലെ ഒരു സംഘർഷഭരിതമായ സാഹചര്യമായി ലോസ് ആഞ്ചലസിലെ ഈ അസ്വസ്ഥതകൾ മാറിയിരിക്കുന്നു.
രാജ്യത്ത് നിയമവിരുദ്ധമായി താമസിക്കുന്ന റെക്കോർഡ് എണ്ണം ആളുകളെ നാടുകടത്താനും യുഎസ്-മെക്സിക്കോ അതിർത്തി അടയ്ക്കാനും പ്രതിജ്ഞ ചെയ്താണ് ട്രംപ് മുന്നോട്ട് പോകുന്നത്. ദിവസേന കുറഞ്ഞത് 3,000 കുടിയേറ്റക്കാരെയെങ്കിലും അറസ്റ്റ് ചെയ്യുക എന്ന ലക്ഷ്യം അതിർത്തി സംരക്ഷണ ഏജൻസിക്ക് അദ്ദേഹം നിശ്ചയിച്ച് നൽകിയിട്ടുണ്ട്. കാലിഫോർണിയ സംസ്ഥാന, പ്രാദേശിക ഉദ്യോഗസ്ഥർ, പ്രധാനമായും ഡെമോക്രാറ്റുകൾ, ഫെഡറൽ ഇടപെടലിലൂടെ ട്രംപ് ചെറിയ തോതിലുള്ള പ്രതിഷേധങ്ങളെ ആളിക്കത്തിച്ചുവെന്ന് ആരോപിക്കുന്നു. അദ്ദേഹം പ്രതിഷേധക്കാരെ കലാപകാരികളെന്ന് വിളിക്കുന്നു.
ഞായറാഴ്ച വൈകുന്നേരം നഗരത്തിലെ ഒരു തെരുവിൽ ആൽഫബെറ്റിന്റെ വേമോയുടെ നിരവധി സ്വയം നിയന്ത്രിത കാറുകൾക്ക് തീയിട്ടു. ഏതാണ്ട് 2000 നാഷനൽ ഗാർഡുകളെ ലോസ് അഞ്ചിലിസിലെ പല ഭാഗങ്ങളിലായി വിന്യസിച്ചിട്ടുണ്ട്. എന്നാൽ പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ യുഎസ് നേസാ മറീനുകളെ അടക്കം രംഗത്തിറക്കിയേക്കുമെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സേത്ത് അറിയിച്ചു കഴിഞ്ഞു.