
കാരക്കാസ്: വെനസ്വേലയിൽ നിന്നുള്ള ഒരു ബോട്ടിൽ യുഎസ് സൈന്യം ആക്രമണം നടത്തിയതിന് പിന്നാലെ, നേരിട്ടുള്ള ചർച്ചകൾക്കായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനെ ക്ഷണിച്ച് വെനസ്വേലൻ പ്രസിഡൻ്റ് നിക്കോളാസ് മഡുറോ. ലഹരി മരുന്ന് കടത്തുകാരാണ് ബോട്ടിലുണ്ടായിരുന്നതെന്നാണ് യുഎസ് വാദം. ഈ സംഭവം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ വഷളാക്കിയിരിക്കുകയാണ്.
സെപ്റ്റംബർ 6-ന് പ്രസിഡൻ്റ് ട്രംപിനയച്ച കത്തിൽ, കൊളംബിയൻ മയക്കുമരുന്നിൻ്റെ പ്രധാന ഇടനാഴിയാണ് വെനസ്വേല എന്ന യുഎസ് ആരോപണത്തെ മഡുറോ തള്ളി. മയക്കുമരുന്ന് കടത്ത് തടയാൻ തൻ്റെ രാജ്യം നടത്തുന്ന ശ്രമങ്ങളും അദ്ദേഹം കത്തിൽ എടുത്തുപറഞ്ഞു.
“പ്രസിഡൻ്റ്, നമ്മുടെ ബന്ധത്തെ മോശമാക്കിയ അസത്യങ്ങളെ നമുക്ക് ഒരുമിച്ച് തോൽപ്പിക്കാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നമ്മുടെ ബന്ധം ചരിത്രപരവും സമാധാനപരവുമായിരിക്കണം,” മഡുറോ എഴുതി. “മാധ്യമങ്ങളുടെ അമിത പ്രചരണങ്ങളെയും വ്യാജവാർത്തകളെയും മറികടക്കാൻ, നിങ്ങളുടെ പ്രത്യേക പ്രതിനിധിയുമായി (റിച്ചാർഡ് ഗ്രെനെൽ) നേരിട്ടുള്ളതും തുറന്നതുമായ സംഭാഷണങ്ങൾക്ക് എല്ലായ്പ്പോഴും തയ്യാറാണ്.”
ഗ്രെനെൽ നയിച്ച ചർച്ചകൾ കുടിയേറ്റക്കാരുടെ നാടുകടത്തലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിച്ചതായി മഡുറോ പറഞ്ഞു. യുഎസ് ആക്രമണങ്ങൾക്ക് ശേഷവും വെനസ്വേലയിൽ നിന്ന് യുഎസിലേക്കുള്ള നാടുകടത്തൽ വിമാനങ്ങൾ ആഴ്ചയിൽ രണ്ടുതവണ തുടർന്നിരുന്നു.















