
ഡൽഹി: രാജ്യത്ത് ജാതി സെന്‍സസ് നടപ്പാക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. പൊതു സെന്‍സസിനോടൊപ്പം ജാതി സെന്‍സസ് നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിച്ച് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് അറിയിച്ചത്. രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടിയാണ് കോൺഗ്രസ്സ് ജാതി സെൻസസ് ആശയം ഉയർത്തുന്നതെന്നും സംസ്ഥാനങ്ങൾ നടത്തിയത് ജാതി തിരിച്ചുള്ള സർവേയാണെന്നും ജാതി സെൻസസല്ലെന്നും അശ്വിനി വൈഷ്ണവ് പ്രതികരിച്ചു. ബിഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കേന്ദ്ര സർക്കാറിന്‍റെ പ്രഖ്യാപനമെന്നത് ശ്രദ്ധേയമാണ്.
ജാതി സെന്‍സസ് നടപ്പാക്കാൻ തീരുമാനിച്ചത് പ്രതിപക്ഷത്തിന്‍റെ വിജയമാണെന്ന് ആവകാശപ്പെട്ട് കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ജാതി സെൻസസ് നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ബിഹാറിൽ എൻ ഡി എ ഘടകകക്ഷിയായ ജെ ഡി യുവും ജാതി സെൻസസിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. 2011ലാണ് അവസാനമായി രാജ്യത്ത് സെൻസസ് നടത്തിയത്. 2021 ൽ നടത്തേണ്ട സെൻസസ് 2025 ആയിട്ടും നടത്തിയിട്ടില്ല. ഇതിനൊപ്പമാകും ജാതി സെൻസസും നടപ്പാക്കുക.