
ന്യൂയോര്‍ക്ക് സിറ്റി : നവംബറില്‍ നടക്കാനിരിക്കുന്ന ന്യൂയോര്‍ക്ക് സിറ്റി മേയര്‍ തിരഞ്ഞെടുപ്പിന് മുമ്പായി സ്ഥാനാര്‍ത്ഥികള്‍ മുഖാമുഖം നേരിട്ട സംവാദം പൂര്‍ത്തിയായി.
ഡെമോക്രാറ്റിക് നോമിനിയും മുന്‍നിര സ്ഥാനാര്‍ത്ഥിയുമായ സൊഹ്റാന്‍ മംദാനി, സ്വതന്ത്രനായി മത്സരിക്കുന്ന മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ എം. ക്യൂമോ, റിപ്പബ്ലിക്കന്‍ നോമിനി കര്‍ട്ടിസ് സ്ലിവ എന്നിവരാണ് പരസ്പരം വാഗ്വാദം നടത്തുകയും നഗരം ഭരിക്കുന്നതിന് തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കുകയും ചെയ്തത്. ട്രംപും വിലക്കയറ്റവും കുറ്റകൃത്യവുമടക്കം ചര്‍ച്ചാ വിഷയമായ സംവാദം കൂടിയായിരുന്നു ഇത്. ന്യൂയോര്‍ക്ക് നഗരത്തിലെ പൊലീസ് വകുപ്പും മാനസികാരോഗ്യ പ്രശ്‌നങ്ങളും, വിദ്യാഭ്യാസ സമ്പ്രദായം, നികുതി, ബിസിനസ് കാലാവസ്ഥ എന്നിവ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് മൂവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.
വിലക്കയറ്റം കുറയ്ക്കുന്ന വിഷയത്തില്‍ പൊതുജന ശ്രദ്ധ ആകര്‍ഷിക്കാന്‍ ശ്രമിച്ചായിരുന്നു മംദാനി സംസാരിച്ചത്. ഇതിനായി അദ്ദേഹം മൂന്ന് പ്രധാന നിര്‍ദ്ദേശങ്ങള്‍ ഉയര്‍ത്തിക്കാട്ടി. അപ്പാര്‍ട്ടുമെന്റുകളുടെ വാടക കുറയ്ക്കുന്നതും, സൗജന്യ ബസ് സര്‍വ്വീസുകളും, ശിശു സംരക്ഷണത്തിലൂന്നിയ പ്രവര്‍ത്തനങ്ങളെക്കുറിച്ചും മംദാനി എടുത്തുപറഞ്ഞു. എന്നാല്‍, അദ്ദേഹത്തിന്റെ പദ്ധതികള്‍ വളരെ ചെലവേറിയതും യാഥാര്‍ത്ഥ്യബോധമില്ലാത്തതുമാണെന്ന് എതിരാളികള്‍ വിശേഷിപ്പിച്ചു.
മംദാനിക്ക് ഇക്കാര്യങ്ങളിലൊക്കെ അനുഭവസമ്പത്തിന്റെ കുറവുണ്ടെന്ന് ക്യൂമോ പരിഹസിച്ചു. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പകരം മാനസികാരോഗ്യ പ്രതിസന്ധികളില്‍ പ്രതികരിക്കാന്‍ ഒരു പൊതു സുരക്ഷാ ഏജന്‍സിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പദ്ധതികളെ ചൂണ്ടിക്കാട്ടിയും ക്യൂമോ മിസ്റ്റര്‍ മംദാനിയെ കടന്നാക്രമിച്ചു. 2021-ല്‍ ക്യൂമോ ഗവര്‍ണര്‍ സ്ഥാനം രാജിവയ്ക്കുന്നതിലേക്ക് നയിച്ച ലൈംഗിക പീഡന വിവാദം ഉയര്‍ത്തിക്കാട്ടാനും അദ്ദേഹത്തെ അഴിമതിക്കാരനായി ചിത്രീകരിക്കാനും മംദാനിയും ശ്രമിച്ചു.
മംദാനിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു: ‘എനിക്ക് അനുഭവപരിചയമില്ലാത്തത്, ഞാന്‍ സത്യസന്ധതയിലൂടെ നികത്തുന്നു. സത്യസന്ധതയിലൂടെ നിങ്ങള്‍ക്ക് ഇല്ലാത്തത്, അനുഭവത്തിലൂടെ നിങ്ങള്‍ക്ക് ഒരിക്കലും നികത്താന്‍ കഴിയില്ല.’
പ്രസിഡന്റ് ട്രംപിന്റെ ന്യൂയോര്‍ക്കിലെ സ്വാധീനമായിരുന്നു ചര്‍ച്ചയിലെ കേന്ദ്രബിന്ദു. അടുത്ത മാസം നടക്കുന്ന മത്സരത്തില്‍ മംദാനി വിജയിച്ചാല്‍ ന്യൂയോര്‍ക്കില്‍ നിന്നുള്ള ഫെഡറല്‍ ഫണ്ട് നിര്‍ത്തലാക്കുമെന്ന് ട്രംപ് ആവര്‍ത്തിച്ച് ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
ഓരോ സ്ഥാനാര്‍ത്ഥിയോടും ട്രംപുമായി അവസാനമായി സംസാരിച്ചത് എപ്പോഴാണെന്ന് ചോദിച്ചു, കഴിഞ്ഞ വര്‍ഷം പെന്‍സില്‍വാനിയയില്‍ ട്രംപിന്റെ വധശ്രമത്തിന് ശേഷമാണെന്ന് ക്യൂമോ പറഞ്ഞു. വര്‍ഷങ്ങളായെന്ന് സ്ലിവ പറഞ്ഞു, അതേസമയം താന്‍ ഒരിക്കലും ട്രംപുമായി സംസാരിച്ചിട്ടില്ലെന്ന് മംദാനി പറഞ്ഞു. എങ്കിലും ചെലവ് കുറയ്ക്കാന്‍ ട്രംപിനൊപ്പം പ്രവര്‍ത്തിക്കാന്‍ മംദാനി സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു. അതിനിടെ താൻ വിജയിച്ചാൽ ട്രംപിനെ തന്നെ കാണേണ്ടി വരുമെന്നും മംദാനി പറഞ്ഞു.
‘എനിക്ക് പ്രസിഡന്റിന്റെ സഹായം ആവശ്യമില്ല, ‘പ്രസിഡന്റിനോട് ഞാന്‍ പറയുന്നത്, അദ്ദേഹം എപ്പോഴെങ്കിലും ന്യൂയോര്‍ക്കുകാര്‍ക്കായി വരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നഗരത്തിലെ അടുത്ത മേയര്‍ എന്ന നിലയില്‍ അദ്ദേഹം എന്നെ സമീപിക്കേണ്ടിവരും എന്നതാണ്.’- മംദാനി പറഞ്ഞു.
അതേസമയം, ആരാണ് യഥാര്‍ത്ഥ ഡെമോക്രാറ്റ് എന്നതിനെച്ചൊല്ലി മംദാനിയും ക്യൂമോയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഡെമോക്രാറ്റിക്, റിപ്പബ്ലിക്കന്‍ പാര്‍ട്ടികള്‍ക്കിടയില്‍ വ്യത്യാസമില്ലെന്ന് വിശ്വസിക്കുന്ന വോട്ടര്‍മാര്‍ ക്യൂമോയ്ക്ക് വോട്ട് ചെയ്യണമെന്നും, ട്രംപിനും അദ്ദേഹത്തിന്റെ ദാതാക്കള്‍ക്കും എതിരെ ഒരു മേയര്‍ നിലകൊള്ളണമെന്ന് ആഗ്രഹിക്കുന്ന വോട്ടര്‍മാര്‍ തന്നെ പിന്തുണയ്ക്കണമെന്നും മംദാനി പറഞ്ഞു.
മംദാനി ജയിച്ചാല്‍ അധിക ഫെഡറല്‍ ഫണ്ടിംഗ് തടഞ്ഞുകൊണ്ട് നഗരത്തെ ശിക്ഷിക്കുമെന്ന ട്രംപിന്റെ ഭീഷണിയെ ഭയക്കുന്ന ജനങ്ങളോട് എന്താണ് പറയാനുള്ളതെന്ന് ചര്‍ച്ചയ്ക്ക് ശേഷം, എന്‍ബിസി ന്യൂസ് മംദാനിയോട് ചോദിച്ചു.
മംദാനിയുടെ മറുപടി ഇങ്ങനെയായിരുന്നു:
”ഇപ്പോള്‍ നമ്മള്‍ കാണുന്നത് ഡോണള്‍ഡ് ട്രംപ് ഉണരുമ്പോള്‍ എല്ലാ ദിവസവും ഒരു ഭീഷണി ഉയര്‍ത്തുന്നുണ്ടെന്നാണ്. അദ്ദേഹം നഗരത്തിലേക്കുള്ള ധനസഹായം നിര്‍ത്തിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുകയാണ്. ആ ഭീഷണികളെയെല്ലാം ഞാന്‍ യഥാര്‍ത്ഥത്തില്‍ ചെറുക്കും, അവ അദ്ദേഹത്തിന്റെ വായില്‍ നിന്ന് വരുന്നതിനാല്‍ അവയെ നിയമമായി കണക്കാക്കില്ല.”
ഗാസയിലെ യുദ്ധവും ചര്‍ച്ചയായി. ഇസ്രായേല്‍ ഒരു ‘വംശഹത്യ’ നടത്തിയതായി മംദാനി ആരോപിച്ചു. ‘തീര്‍ച്ചയായും അവര്‍ ആയുധങ്ങള്‍ താഴെ വയ്ക്കണമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതിന്റെ കാരണം വംശഹത്യ അവസാനിപ്പിക്കാന്‍ മാത്രമല്ല, മാനുഷിക സഹായം തടസ്സമില്ലാതെ ലഭിക്കുക എന്നതമാണ്,’ മംദാനി പറഞ്ഞു. ‘പല ന്യൂയോര്‍ക്കുകാരെയും പോലെ, ഈ വെടിനിര്‍ത്തല്‍ നിലനില്‍ക്കുമെന്ന് താനും പ്രതീക്ഷിക്കുന്നതായും മംദാനി ചൂണ്ടിക്കാട്ടി.
മംദാനി ‘ഹമാസിനെ അപലപിക്കാന്‍’ വിസമ്മതിക്കുകയാണെന്ന് ക്യൂമോ പ്രതികരിച്ചു. ‘ഈ വംശഹത്യയുടെ സമയത്ത്’ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നിയമ പ്രതിരോധ സംഘമായി’ ക്യൂമോ പ്രവര്‍ത്തിച്ചുവെന്ന് മംദാനിയും തിരിച്ചടിച്ചു.
മാത്രമല്ല, ‘ഈ നഗരത്തിലെ ആദ്യത്തെ മുസ്ലീം മേയര്‍ എന്ന നിലയില്‍ ഞാന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നത്, എല്ലാ ന്യൂയോര്‍ക്കുകാരെയും, ജൂത ന്യൂയോര്‍ക്കുകാരെയും, മുസ്ലീം ന്യൂയോര്‍ക്കുകാരെയും, നഗരത്തെ വീടെന്ന് വിളിക്കുന്ന ഓരോ വ്യക്തിയെയും ഒരുമിച്ച് കൊണ്ടുവരുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ്. അവര്‍ സംരക്ഷിക്കപ്പെടുക മാത്രമല്ല, അവരുടേതായിരിക്കുമെന്ന് അവര്‍ മനസ്സിലാക്കുന്നു,’ മംദാനി തുറന്നടിച്ചു.
Mamdani, Cuomo and Sliwa spar in New York mayoral debate