
ന്യൂയോര്‍ക്ക് : സൊഹ്റാൻ മംദാനി ഇനി ന്യൂയോർക്ക് മേയർ. പ്രചാരണവേളയിലടക്കം ലോകശ്രദ്ധ ആകര്‍ഷിച്ച ഒന്നായിരുന്നു യുഎസിലെ ഏറ്റവും വലിയ നഗരമായ ന്യൂയോര്‍ക്കിലെ മേയര്‍ തിരഞ്ഞെടുപ്പ്. പ്രസിഡന്റ് ട്രംപിന്റെ കണ്ണിലെ കരടായിട്ടും ഡെമോക്രാറ്റ് സ്ഥാനാര്‍ഥി സൊഹ്‌റാന്‍ മംദാനിയെ കാത്തിരുന്നത് മിന്നും വിജയം.
ഇന്ത്യന്‍ സമയം ഇന്നു രാവിലെ 7.30ന് വോട്ടെടുപ്പ് അവസാനിച്ചത്. പ്രവചനങ്ങളെല്ലാം 34കാരനായ ഡെമോക്രാറ്റ് സ്ഥാനാര്‍ഥി സൊഹ്‌റാന്‍ മംദാനിക്ക് അനുകൂലമായിരുന്നു. സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന മുന്‍ ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഗവര്‍ണര്‍ ആന്‍ഡ്രു കുമോയായിരുന്നു പ്രധാന എതിരാളി.
ന്യൂയോര്‍ക്കിലെ ആദ്യ ഇന്ത്യന്‍ അമേരിക്കന്‍ മേയര്‍, ന്യൂയോര്‍ക്കിലെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍, ന്യൂയോര്‍ക്കിലെ ആദ്യ മുസ്ലീം മേയര്‍, ആഫ്രിക്കയിൽ ജനിച്ച ആദ്യ മേയർ എന്നിങ്ങനെയുള്ള സവിശേഷതകളും വഹിച്ചാണ് മംദാനി ന്യൂയോര്‍ക്കിന്റെ ജനഹൃദയങ്ങളില്‍ സ്ഥാനം ഉറപ്പിക്കുന്നത്. മംദാനി വിജയിച്ചാല്‍ അത് നഗരത്തിന് വിപത്താകുമെന്നും നഗരത്തിനുള്ള ഫെഡറല്‍ സഹായം നിലച്ചേക്കുമെന്നും ട്രംപ് വോട്ടെടുപ്പിന് തൊട്ടു മുൻപ് പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യന്‍ വംശജയായ പ്രമുഖ സിനിമ സംവിധായക മീര നായരുടെയും യുഗാണ്ടന്‍ എഴുത്തുകാരന്‍ മഹമൂദ് മംദാനിയുടെയും മകനാണ് സൊഹ്‌റാന്‍.
Mandani wins landslide victory in New York Mayor Election











