ഹൃദയത്തില്‍തൊടുന്ന വിവാഹവാര്‍ഷിക കുറിപ്പായിരുന്നു, പക്ഷേ വിവേക് രാമസ്വാമിയും ഭാര്യയും നേരിട്ടത് മറ്റൊന്ന്; ഇന്ത്യയിലേക്ക് മടങ്ങാന്‍ പറഞ്ഞവര്‍ ഏറെ

ബയോടെക് സംരംഭകനും ഡോണള്‍ഡ് ട്രംപിന്റെ വിശ്വസ്തനുമായ ഇന്ത്യന്‍ വംശജനായ വിവേക് രാമസ്വാമി എക്‌സില്‍ പങ്കുവെച്ച വിവാഹ വാര്‍ഷിക പോസ്റ്റിന് യുഎസിലെ എച്ച്-1ബി വിസ പ്രോഗ്രാമിനെ ചുറ്റിപ്പറ്റി വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കിടയില്‍ നിരവധി വംശീയവും കുടിയേറ്റ വിരുദ്ധവുമായ അഭിപ്രായങ്ങള്‍ ലഭിച്ചു.

വിവേക് രാമസ്വാമി അടുത്തിടെ ഭാര്യ അപൂര്‍വയുമായുള്ള തന്റെ പത്താം വിവാഹ വാര്‍ഷികത്തില്‍ ഒരു ഹൃദയംഗമമായ പോസ്റ്റാണ് പങ്കുവെച്ചത്. ഭാര്യ അപൂര്‍വയെ കണ്ടുമുട്ടിയതും ആദ്യ ഡേറ്റിന്റെ കഥയുമായിരുന്നു അദ്ദേഹം പങ്കുവെച്ചത്. ദമ്പതികളുടെ ആദ്യ ഡേറ്റിനിടെ എടുത്തതും ഈയടുത്ത് എടുത്തതുമായ രണ്ട് ഫോട്ടോകളും അദ്ദേഹം പങ്കുവെച്ചിരുന്നു. 2011 ല്‍ ഒരു മിടുക്കിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ തന്റെ ഭാര്യയെ കണ്ടുമുട്ടിയതായതും ആദ്യ ഡേറ്റിന് അവര്‍ റോക്കീസിലെ ഫ്‌ലാറ്റോപ്പ് പര്‍വതനിരകളില്‍ കയറിയതിനെക്കുറിച്ചും അദ്ദേഹം ഓര്‍മ്മ പങ്കുവെച്ചു.

‘ഒരു ഹിമപാതം വന്നപ്പോള്‍ ഞങ്ങള്‍ കൊടുമുടിയുടെ തൊട്ടടുത്തെത്തിയിരുന്നു. ഇനിയും കയറണമെന്ന് ഞാന്‍ ശാഠ്യം പിടിച്ചു, അവള്‍ എന്റെ കൈ പിടിച്ചു, എന്റെ കണ്ണുകളിലേക്ക് നോക്കി, തിരിച്ചുവന്ന് അത് പൂര്‍ത്തിയാക്കാന്‍ നമുക്ക് ഒരു ജീവിതകാലം മുന്നിലുണ്ടെന്ന് പറഞ്ഞു. 14 വര്‍ഷവും രണ്ട് കുട്ടികളും കഴിഞ്ഞ്, ഈ വാരാന്ത്യത്തില്‍ ഞങ്ങളുടെ 10ാം വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ ഞങ്ങള്‍ ഒടുവില്‍ ഇവിടെ തിരിച്ചെത്തി. എന്റെ ജീവിതത്തിലെ സ്‌നേഹത്തിനും ഒരുമിച്ച് ഞങ്ങള്‍ നടത്തിയ യാത്രയിലെ ഓരോ ദിവസത്തിനും നന്ദി,’- രാമസ്വാമി എഴുതി.

ഹൃദയത്തില്‍ തൊടുന്ന ഒരു കുറിപ്പായിരുന്നുവെങ്കിലും പലരും നെഗറ്റീവ് കമന്റുകൊണ്ടാണ് ഈ പോസ്റ്റിനെ സ്വീകരിച്ചത്. പോസ്റ്റ് പെട്ടെന്ന് തന്നെ വംശീയമായ എതിര്‍പ്പിന് കാരണമായി, നിരവധി ഉപയോക്താക്കള്‍ ദമ്പതികളോട് ‘ഇന്ത്യയിലേക്ക് മടങ്ങാന്‍’ ആവശ്യപ്പെട്ടു. നിങ്ങളുടെ മാതൃരാജ്യത്ത് പര്‍വതങ്ങളില്ലേ? എന്നൊരു ചോദ്യം ഒരാള്‍ ഉന്നയിച്ചു. ‘നിങ്ങളെ നാടുകടത്തണം,’ എന്ന് മറ്റൊരാള്‍. നിറത്തെപ്പറ്റിയും വംശീയഅധിക്ഷേപവും കമന്റുകളില്‍ നിറഞ്ഞു.

എച്ച്-1ബി വിസ വിവാദത്തില്‍ വിവേജ് രാമസ്വാമിയുടെ തുടര്‍ച്ചയായ ഇടപെടലിനെതിരായിരുന്നു എക്‌സില്‍ ഉയര്‍ന്ന അഭിപ്രായങ്ങള്‍. എച്ച്-1ബി വിസ പ്രോഗ്രാമിനെ അദ്ദേഹം പരസ്യമായി വിമര്‍ശിച്ചിട്ടുണ്ടെങ്കിലും, അദ്ദേഹത്തിന്റെ ഇന്ത്യന്‍ ഐഡന്റിറ്റി കാരണം അദ്ദേഹം സിസ്റ്റത്തെ അനുകൂലിക്കുന്നുവെന്ന് ഓണ്‍ലൈനില്‍ വിമര്‍ശകര്‍ ആരോപിച്ചു.

ട്രംപ് യുഎസ് പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം എച്ച്-1ബി വിസയെയും അമേരിക്കന്‍ പൗരന്മാരില്‍ അതിന്റെ തൊഴില്‍ വിപണിയിലെ സ്വാധീനത്തെയും കുറിച്ച് കാര്യമായ ചര്‍ച്ച നടന്നിട്ടുണ്ട്. എച്ച്-1ബി വിസ ഉടമകള്‍ അമേരിക്കക്കാരുടെ ജോലികള്‍ കവര്‍ന്നെടുക്കുന്നു എന്നും, ഭീഷണിയാണ് എന്നും തീവ്ര വലതുപക്ഷം വാദിച്ചു. എന്നാല്‍, ട്രംപും അദ്ദേഹത്തിന്റെ ഉന്നത ഉദ്യോഗസ്ഥരും ‘അമേരിക്കയ്ക്ക് കഴിവുള്ള ആളുകളെ ആവശ്യമുണ്ട്’ എന്ന് പറഞ്ഞുകൊണ്ട് എച്ച്-1ബി പ്രോഗ്രാമിനെ പിന്തുണയ്ക്കുന്ന നിലപാടിലാണ്.

More Stories from this section

family-dental
witywide