
ലോസ് ആഞ്ചൽസ്: കലാപം അടിച്ചമര്‍ത്താൻ ട്രംപ് ഭരണകൂടം വിന്യസിച്ച ഏകദേശം 700 മറൈൻ സൈനികർ ലോസ് ഏഞ്ചൽസ് പ്രദേശത്ത് എത്തിയതായി യുഎസ് നോർത്തേൺ കമാൻഡ് അറിയിച്ചു. കാലിഫോർണിയ ഗവർണറുടെ ശക്തമായ എതിർപ്പ് നിലനിൽക്കെയാണ് ഇവരുടെ വരവ്. ഇവരുടെ കൃത്യമായ സ്ഥാനം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ നൽകാൻ കമാൻഡ് വക്താവ് ബെക്കി ഫാർമർ തയാറായിട്ടില്ല. ഫെഡറൽ ഉദ്യോഗസ്ഥരെയും ലോസ് ഏഞ്ചൽസിലെ കെട്ടിടങ്ങളെയും സംരക്ഷിക്കാൻ ആവശ്യമാണെന്ന് പറഞ്ഞ് ഏകദേശം 4,000 നാഷണൽ ഗാർഡ് സൈനികരെ വിന്യസിച്ചതിന് പുറമെ മറൈൻ സൈനികരെ അയച്ചത് ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുള്ള വലിയൊരു നീക്കമായിരുന്നു.
ലോസ് ആഞ്ചൽസിലും സമീപ പ്രദേശങ്ങളിലും തിങ്കളാഴ്ച പ്രതിഷേധങ്ങൾ താരതമ്യേന ശാന്തമായിരുന്നിട്ടും, അക്രമങ്ങളുടെയും അറസ്റ്റുകളുടെയും ഒറ്റപ്പെട്ട റിപ്പോർട്ടുകൾ മാത്രമാണ് ഉണ്ടായിരുന്നിട്ടും, ഭരണകൂടം സജീവ സൈനികരെ വിന്യസിച്ചിട്ടുണ്ട്. കാലിഫോർണിയയിലെ ഉന്നത ഉദ്യോഗസ്ഥരായ ഗവർണർ ഗാവിൻ ന്യൂസോം, ലോസ് ഏഞ്ചൽസ് മേയർ കാരെൻ ബാസ് എന്നിവർ സൈനികരെ ഉപയോഗിക്കുന്നത് അനാവശ്യവും വിപരീത ഫലം ഉളവാക്കുന്നതുമാണെന്ന് പറഞ്ഞിരുന്നു. യുഎസ് മണ്ണിൽ മറൈൻ സൈനികരെ വിന്യസിക്കുന്നത് നിയമവിരുദ്ധവും അധികാരത്തിന്റെ നഗ്നമായ ദുരുപയോഗവുമാണ് എന്നും തന്‍റെ ഭരണകൂടം ഇത് തടയാൻ നിയമപരമായി നീങ്ങുമെന്നും ന്യൂസോം സമൂഹമാധ്യമങ്ങളിൽ കുറിച്ചു.