ട്രംപിന് അടുത്ത അനുയായി മാര്‍ജോറിയോട് കട്ടക്കലിപ്പ്, എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്തുവരുന്നത് തടയാന്‍ ട്രംപ് ശ്രമിക്കുന്നുവെന്ന് മാര്‍ജോറി, വാക്‌പോര് രൂക്ഷം

വാഷിംഗ്ടണ്‍ : എച്ച് 1 ബി തൊഴില്‍ വിസയ്‌ക്കെതിരെ ബില്ലുമായെത്തുന്നുവെന്ന് പറഞ്ഞ് ഇന്ത്യക്കാരെ അടക്കം മുന്‍മുനയില്‍ നിര്‍ത്തിയ റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം മാര്‍ജോറി ടെയ്ലര്‍ ഗ്രീനുമായി പ്രസിഡന്റ് ട്രംപിന് അസ്വാരസ്യം. ദീര്‍ഘകാലമായി ട്രംപിനെ അനുകൂലിച്ച ഗ്രീനുമായുള്ള പ്രസിഡന്റിന്റെ അകല്‍ച്ച അമേരിക്കന്‍ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ടുചെയ്യുന്നുണ്ട്.

ട്രംപ് ഇപ്പോഴും ‘അമേരിക്കയെ ഒന്നാമത്’ എന്ന് കരുതുന്നുണ്ടോ എന്ന് ഗ്രീന്‍ സമീപ ദിവസങ്ങളില്‍ ചോദ്യം ചെയ്യുകയും ജെഫ്രി എപ്സ്റ്റീന്‍ ഫയലുകള്‍ കൈകാര്യം ചെയ്യുന്നതിനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇത് യുഎസ് പ്രസിഡന്റും അദ്ദേഹത്തിന്റെ ഏറ്റവും ശക്തയായ പ്രതിരോധക്കാരില്‍ ഒരാളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴുന്നതിന്റെ സൂചനയാണെന്ന് ബിബിസിയടക്കം റിപ്പോര്‍ട്ട് ചെയ്യുന്നു. ഫയലുകള്‍ പൊതുജനങ്ങള്‍ക്ക് വിട്ടുകൊടുക്കണോ എന്ന് സഭ പരിഗണിക്കാന്‍ പോകുന്നതിനിടെയാണ് ഇരുവര്‍ക്കുമിടയില്‍ വൈരാഗ്യം വളര്‍ന്നുവരുന്നത്.

ഇരുവരും സമൂഹമാധ്യമങ്ങളിലൂടെയടക്കം പരസ്പരം കടുത്ത വാക്‌പോരാണ് നടത്തുന്നത്. വെള്ളിയാഴ്ച, സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ ട്രംപ് ഗ്രീനിനെ ‘വിചിത്രമായ വ്യക്തി’ എന്ന് വിളിക്കുകയും അടുത്ത വര്‍ഷത്തെ തിരഞ്ഞെടുപ്പില്‍ അവരെ അധികാരത്തില്‍ നിന്നും പുറത്താക്കണമെന്ന് പറയുകയും ചെയ്തു. ശനിയാഴ്ച, ട്രംപ് അവരെ ‘രാജ്യദ്രോഹി’ എന്നാണ് വിളിച്ചത്.

”വിചിത്രയായ മാര്‍ജോറി ചെയ്യുന്നതില്‍ എനിക്ക് കാണാന്‍ കഴിയുന്നത് പരാതി, പരാതി, പരാതി മാത്രമാണ്!’ തന്റെ സ്വന്തം സംസ്ഥാനമായ ജോര്‍ജിയയില്‍ ഗവര്‍ണര്‍ അല്ലെങ്കില്‍ സെനറ്റര്‍ സ്ഥാനത്തേക്ക് മത്സരിക്കരുതെന്ന് നിര്‍ദ്ദേശിച്ചതിന് ശേഷം അവള്‍ തനിക്കെതിരെ തിരിഞ്ഞുവെന്ന് അവകാശപ്പെട്ട് ട്രംപ് വെള്ളിയാഴ്ച രാത്രി സമൂഹമാധ്യങ്ങളിലൂടെ വിമര്‍ശനം ഉന്നയിച്ചു. ‘ഞാന്‍ അവളുടെ ഫോണ്‍ കോളുകള്‍ക്ക് മറുപടി നല്‍കാത്തതില്‍ അവള്‍ അസ്വസ്ഥയാണെന്ന് അവള്‍ പലരോടും പറഞ്ഞിട്ടുണ്ട്, എല്ലാ ദിവസവും ഒരു ഭ്രാന്തിയുടെ കോള്‍ എനിക്ക് സ്വീകരിക്കാന്‍ കഴിയില്ല.’-ട്രംപ് പറഞ്ഞു.

അടുത്ത വര്‍ഷത്തെ ഇടക്കാല തിരഞ്ഞെടുപ്പില്‍, അവര്‍ വീണ്ടും തിരഞ്ഞെടുപ്പിന് മത്സരിക്കുമ്പോള്‍, അവരെ എതിര്‍ക്കുന്ന ഏതൊരു റിപ്പബ്ലിക്കന്‍ എതിരാളിയെയും പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞുകൊണ്ടാണ് ട്രംപ് ശനിയാഴ്ച ഗ്രീനിനെതിരെ ആക്രമണങ്ങള്‍ ശക്തമാക്കിയത്. ‘മാര്‍ജോറി ഗ്രീന്‍ രാജ്യദ്രോഹിയാണെന്നും, നമ്മുടെ മഹത്തായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് അപമാനമാണ്!’ എന്നും അദ്ദേഹം എഴുതി.

വോട്ടര്‍മാരുടെ ചെലവ് കുറയ്ക്കാന്‍ ട്രംപ് വേണ്ടത്ര കാര്യങ്ങള്‍ ചെയ്യുന്നില്ലെന്ന് പറഞ്ഞ ഗ്രീനില്‍ നിന്ന് ദിവസങ്ങളോളം വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് ട്രംപിന്റെ കടുത്ത ഈ അഭിപ്രായങ്ങള്‍. വിദേശ സംഘര്‍ഷങ്ങളിലും താരിഫ് നയങ്ങളിലും ട്രംപ് അടുത്തിടെ എടുത്ത തീരുമാനങ്ങളെയും അവര്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ എപ്സ്റ്റീന്‍ ഫയലുകള്‍ കൈകാര്യം ചെയ്യുന്നതിലെ ട്രംപിന്റെ സമീപനത്തെയാണ് അവര്‍ ഏറ്റവും അധികം വിമര്‍ശിച്ചത്.

പല അഴിമതി ആരോപണങ്ങള്‍ക്കിടയിലും ട്രംപിനൊപ്പം നിന്ന ഒരു നിയമനിര്‍മ്മാതാവായ ഗ്രീനിന്റെ ഈ വിമര്‍ശനങ്ങള്‍ ശ്രദ്ധേയമാണ്. പ്രത്യേകിച്ച് 2021 ലെ ക്യാപിറ്റല്‍ കലാപത്തിലടക്കം ട്രംപിന്റെ തിരഞ്ഞെടുപ്പ് പരാജയം തടയാനുള്ള ശ്രമത്തില്‍ മുന്‍നിരയില്‍ ഉണ്ടായിരുന്ന വ്യക്തിയായിരുന്നു ഗ്രീന്‍. തിരിച്ച് ട്രംപും ഗ്രീനിനെ സംരക്ഷിക്കുന്ന നിലപാടെടുത്തിരുന്നു മുമ്പ്. സെമിറ്റിക് വിരുദ്ധ ഗൂഢാലോചന സിദ്ധാന്തങ്ങള്‍ പ്രോത്സാഹിപ്പിച്ചതായി ഗ്രീനിനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ ട്രംപ് അവരെ ശക്തമായി പ്രതിരോധിച്ചിരുന്നു.

കഴിഞ്ഞയാഴ്ച എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് ഒരു ഡിസ്ചാര്‍ജ് പെറ്റീഷനില്‍ ഒപ്പുവെച്ച ഡെമോക്രാറ്റുകളോടൊപ്പം ചേര്‍ന്ന നാല് ഹൗസ് റിപ്പബ്ലിക്കന്‍മാരില്‍ ഒരാളാണ് ഗ്രീന്‍. വെള്ളിയാഴ്ച, എപ്സ്റ്റീന്‍ ഹര്‍ജിയെ അനുകൂലിച്ച് വോട്ട് ചെയ്യുന്നതില്‍ നിന്ന് മറ്റ് റിപ്പബ്ലിക്കന്‍മാരെ തടയാന്‍ ട്രംപ് ശ്രമിക്കുന്നുവെന്ന് ഗ്രീന്‍ എക്സില്‍ പോസ്റ്റ് ചെയ്തു. ‘എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്തുവിടാന്‍ അടുത്ത ആഴ്ച വോട്ട് ചെയ്യാതിരിക്കാന്‍ മറ്റ് എല്ലാ റിപ്പബ്ലിക്കന്‍മാരെയും ഭയപ്പെടുത്താന്‍ ട്രംപ് ശ്രമിക്കുന്നുവെന്നും ഗ്രീന്‍ പറയുന്നു. ‘എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്തുവരുന്നത് തടയാന്‍ അദ്ദേഹം എത്രമാത്രം പോരാടുന്നു എന്നത് ശരിക്കും അത്ഭുതകരമാണ്’- ഗ്രീന്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. ‘പ്രസിഡന്റ് ട്രംപിന്റെ ബില്ലുകള്‍ക്കും അജണ്ടയ്ക്കും വന്‍തോതില്‍ വോട്ട് ചെയ്യുന്ന ഒരു റിപ്പബ്ലിക്കന്‍ എന്ന നിലയില്‍, എനിക്കെതിരെയുള്ള അദ്ദേഹത്തിന്റെ ആക്രമണം… എല്ലാവരെയും പൂര്‍ണ്ണമായും ഞെട്ടിക്കുന്നതാണ്,’ അവര്‍ എഴുതി. ‘ഞാന്‍ ഡോണള്‍ഡ് ട്രംപിനെ ആരാധിക്കുകയോ സേവിക്കുകയോ ചെയ്യുന്നില്ല,’ അവര്‍ തുറന്നടിച്ചു.

Marjorie says Trump is trying to prevent Epstein files from being released.

More Stories from this section

family-dental
witywide