ഗാസ പിടിച്ചെടുക്കുന്നതിനായി ഇസ്രയേൽ നടത്തുന്ന കടുത്ത കരയാക്രമണത്തെയും കനത്ത ബോംബാക്രമണത്തെയും തുടർന്ന് വടക്കൻ ഗാസയിൽ നിന്നും തെക്കൻ ഗാസയിലേക്ക് പലായനം ചെയ്യുന്നവർക്കായി താത്ക്കാലിക പാത തുറന്ന് ഇസ്രയേൽ. സല അൽ ദിൻ തെരുവിലൂടെയുള്ള ഗതാഗത പാത 48 മണിക്കൂർ നേരത്തേക്കാണ് തുറന്നിരിക്കുന്നത്. തെക്കന്‍ ഗാസയിലെ അല്‍മവാസിയിലേക്കാണ് ജനങ്ങള്‍ നീങ്ങുന്നത്. ഇന്നലെ മാത്രം രണ്ടു ലക്ഷം പേരാണ് ഗാസ സിറ്റി വിട്ടത്.
പലായനത്തിനായി അൽ റാഷിദ് തീരദേശ പാത മാത്രമായിരുന്നു നേരത്തെ തുറന്നിരുന്നത്. അതിലൂടെയുള്ള ജനങ്ങളുടെ പാലയന തിരക്ക് അന്താരാഷ്ട്ര വിമർശനങ്ങൾക്കടക്കം വഴിവെച്ചു. അതേസമയം, ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ ഗാസയിൽ ഇന്ന് 33 പേരാണ് കൊല്ലപ്പെട്ടത്. നെഗേവ് മരുഭൂമി പ്രദേശത്തെ അൽ സിർ ഗ്രാമത്തിലെ 40 വീടുകൾ ഇസ്രയേൽ തകർത്തു. കൗൺസിൽ ഫോർ അറബ്-ബ്രിട്ടീഷ് അണ്ടർ സ്റ്റാൻഡിങ്ങിന്റെ ഭാഗമായി എത്തിയ ബ്രിട്ടീഷ് എം പിമാരെയും ഗാസയിലെ ആശുപത്രികളിലേക്ക് ഇന്ധനമെത്തിക്കാനുള്ള ലോകാരോഗ്യസംഘടനയുടെ നീക്കവും ഇസ്രയേൽ തടഞ്ഞു.














