മാത്യു വര്‍ഗീസ് ഫോമ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു

ഫ്ളോറിഡ: ഫോമായുടെ തുടക്കക്കാരില്‍ പ്രധാനിയും ഐക്യത്തിന്റെ വക്താവുമായ മാത്യു വര്‍ഗീസ് (ജോസ് -ഫ്ളോറിഡ) ഫോമ പ്രസിഡന്റായി മത്സരിക്കുന്നു. പതിറ്റാണ്ടുകളായി സംഘടനയിലും സമൂഹത്തിലും മാധ്യമരംഗത്തും നിറസാന്നിധ്യമായി നിലകൊള്ളുന്ന അമേരിക്കന്‍ മലയാളികളുടെ പ്രിയ സുഹൃത്താണ് മാത്യു വര്‍ഗീസ്.

2004 ല്‍ അവിഭക്ത ഫൊക്കാനയില്‍ ട്രഷററായി മത്സരിച്ച് വിജയിച്ച അദ്ദേഹം 2006 -ല്‍ ഒര്‍ലാണ്ടോ കണ്‍വന്‍ഷനോടെ ഫോമാ രൂപം കൊണ്ടപ്പോള്‍ അതിന്റെ ശക്തനായ വക്താക്കളില്‍ ഒരാളായി.

വര്‍ഷങ്ങളിലൂടെ ഫോമാ കൈവരിച്ച നേട്ടങ്ങളില്‍ അഭിമാനിക്കുമ്പോഴും സംഘടന ഇനിയും ഏറെ മുന്നേറാനുണ്ടെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ചാരിറ്റി രംഗത്ത് ഫോമാ ഒട്ടേറെ കാര്യങ്ങള്‍ ചെയ്യുന്നതില്‍ സന്തോഷമുണ്ട്. എന്നാല്‍ നാട്ടില്‍ ഒരു സ്ഥലത്തു മാത്രം കേന്ദ്രീകരിക്കാതെ പലയിടത്തായി അര്‍ഹരായവരെ കണ്ടെത്തി സഹായങ്ങളെത്തിക്കുന്നതായിരിക്കും അഭികാമ്യം. താന്‍ കൂടി അംഗമായ നവകേരള അസോസിയേഷന്‍ ആലപ്പുഴയില്‍ വീടില്ലാത്ത ഒരു വിദ്യാര്‍ഥിനിക്ക് അടുത്തിടെ വീട് നിര്‍മ്മിച്ച് നല്‍കിയത് ഉദാഹരണമായി ചൂണ്ടിക്കാട്ടുകയും ചെയ്തു.

ഇപ്പോള്‍ നാട്ടിലെന്ന പോലെ ഇവിടെയും പ്രശ്‌നങ്ങള്‍ ധാരാളമാണ്. സഹായവും പിന്തുണയും കരുതലും കൗണ്‍സലിംഗും വേണ്ടവര്‍ തുടങ്ങി സംഘടനയുടെ കൈതാങ്ങ് അര്‍ഹിക്കുന്നവര്‍ വര്‍ദ്ധിച്ചു വരുന്നു. അവരെ കണ്ടില്ലെന്നു നടിക്കാനാവില്ല. അതിനാല്‍ അവര്‍ക്ക് കൂടി പ്രയോജനമാകുന്ന പ്രവര്‍ത്തനങ്ങളിലാണ് സംഘടന ഇനി ശ്രദ്ധിക്കേണ്ടത്. പ്രവര്‍ത്തനത്തിലും കണക്കിലുമൊക്കെ സുതാര്യതയും അക്കൗണ്ടബിലിറ്റിയും അതുപോലെ തന്നെ പ്രധാനമാണ്-മാത്യു വര്‍ഗീസ് ചൂണ്ടിക്കാട്ടുന്നു.

വിവിധ സംഘടനകളുടെ പിന്തുണ ഇതിനകം ഇദ്ദേഹം ഉറപ്പാക്കിയിട്ടുണ്ട്. വെണ്ണിക്കുളം സ്വദേശിയായ മാത്യു വര്‍ഗീസ് പ്രീഡിഗ്രി കഴിഞ്ഞ് എത്തുന്നത് ന്യുയോര്‍ക്കിലാണ്-1985 ല്‍. തുടര്‍ന്ന് മെരിലാന്‍ഡിലേക്കു പോയി പഠനം തുടര്‍ന്നു. അവിടെ കേരള അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ വാഷിംഗ്ടന്റെ (കെ.എ.ജി.ഡബ്ലിയു.) പ്രവര്‍ത്തകനും ട്രഷററുമായി. അങ്ങനെയാണ് സംഘടനാ രംഗത്ത് എത്തുന്നത്. 1991 ല്‍ ഫാര്‍മസി ചെയിനില്‍ മാനേജരായി ഫ്‌ളോറിഡയിലേക്കു മാറ്റം. പിന്നീട് ഫ്‌ളോറിഡ പ്രവര്‍ത്തനമേഖലയായി. ഒന്നര പതിറ്റാണ്ടിലേറെ ഫാര്‍മസി രംഗത്തെ പ്രവര്‍ത്തനത്തിന് ശേഷം സ്വന്തം ബിസിനസിലേക്ക് തിരിഞ്ഞു.

ഇതിനിടയില്‍ നവകേരള അസോസിയേഷന്‍ സ്ഥാപിക്കുന്നതില്‍ മുന്നില്‍ നിന്നു. പിന്നീടതിന്റെ പ്രസിഡണ്ടായി. ഫൊക്കാനയിലും സജീവമായി. വാശിയേറിയ മത്സരത്തിലാണ് 2004 ല്‍ നാഷണല്‍ ട്രഷററാകുന്നത്. ഫോമാ രൂപീകരണത്തിലും അതിനു ശേഷം സംഘടനയെ വളര്‍ത്തുന്നതിലും ശക്തിപ്പെടുത്തുന്നതിലും വലിയ പങ്കു വഹിക്കാന്‍ കഴിഞ്ഞതില്‍ തികഞ്ഞ ചാരിതാര്‍ഥ്യമുണ്ട്. 2014 -ല്‍ ഫോമായുടെ മയാമി കണ്‍വന്‍ഷന്‍ ചെയര്‍ ആയിരുന്നു. ബെന്നി വാച്ചാച്ചിറ പ്രസിഡന്റായിരിക്കെ പി. ആര്‍. ഓ. ആയും പ്രവര്‍ത്തിച്ചു. രണ്ടായിരത്തിന്റെ തുടക്കത്തോടെ ഏഷ്യാനെറ്റ് യു.എസ്.എ.യുടെ ഓപ്പറേഷന്‍സ് മാനേജരായി.

അമേരിക്കയിലെ മലയാളി മാധ്യമപ്രവര്‍ത്തകരുടെ കേന്ദ്ര സംഘടന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നാഷണല്‍ പ്രസിഡന്റായും ഫ്‌ളോറിഡ ചാപ്ടര്‍ പ്രസിഡന്റായും പ്രവര്‍ത്തിച്ചു. നാഷണല്‍ പ്രസിഡന്റ് എന്ന നിലയില്‍ കൊച്ചി ബോള്‍ഗാട്ടി പാലസില്‍ ആദ്യമായി ഒരു സമ്മളനം സംഘടിപ്പിച്ചത് വന്‍വിജയമായി.

ഫ്ളോറിഡയില്‍ നിന്നുള്ള മലയാളി മനസ് എന്ന മാധ്യമത്തിലൂടെയാണ് മാധ്യമരംഗത്തേക്ക് ചുവടുവച്ചത്. വ്യത്യസ്തമായ കര്‍മ്മപാതകളിലൂടെ മുന്നേറിയ മാത്യു വര്‍ഗീസിന് സംഘടനാ എന്തായിരിക്കണം, എന്തൊക്കെ ചെയ്യണം എന്നതില്‍ വ്യക്തമായ നിലപാടുകളുണ്ട്.

ഓര്‍ത്തഡോക്‌സ് ഡയോസിസന്‍ കൗണ്‍സില്‍ മെമ്പര്‍, സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ഹോളിവുഡ് സെക്രട്ടറി എന്നെ നിലകളിലും പ്രവര്‍ത്തിച്ചു. ഭാര്യ ആശാ മാത്യു നഴ്‌സ് മാനേജര്‍. ഒക്കുപ്പേഷണല്‍ തെറാപ്പിയില്‍ ഡോക്ടറേറ്റുള്ള നികിത, ഡെന്റിസ്റ്റ് നിതീഷ് എന്നിവരാണ് മക്കള്‍. മരുമകന്‍ അനീഷ് അറ്റോര്‍ണി. മരുമകള്‍ സോണിയ വിദ്യാര്‍ത്ഥിനി. മൂന്നു കൊച്ചുമക്കളുണ്ട്. മൂന്ന് സഹോദരന്മാരും രണ്ടു സഹോദരിമായും അമേരിക്കയിലുണ്ട്.

More Stories from this section

family-dental
witywide