
വാഷിംഗ്ടൺ: യുഎസിന്‍റെ പ്രഥമ വനിതയും ഡോണാൾഡ് ട്രംപിന്‍റെ ഭാര്യയുമായ മെലാനിയ ട്രംപിന്‍റെ ജന്മനാട്ടില്‍ സ്ഥാപിച്ച വെങ്കല പ്രതിമ കാണാനില്ല. സ്ലോവേനിയയിലെ സെവ്നിക്കയില്‍ സ്ഥാപിച്ചിരുന്ന പ്രതിമയുടെ കണങ്കാലില്‍ വച്ച് വെട്ടിയ മാറ്റിയ നിലയിലാണ് എന്നാണ് റിപ്പോര്‍ട്ടുകൾ. സെവ്നിക്കയിലെ വയലിന് സമീപം സ്ഥാപിച്ചിരുന്ന പ്രതിമയുടെ കണങ്കാല്‍ മാത്രമാണ് ഇപ്പോൾ ആകെ അവശേഷിക്കുന്നത്. മെയ് 13 നാണ് പ്രതിമ മോഷണം പോയതെന്ന് പോലീസ് കരുതുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.
തടിയില്‍ തീര്‍ത്ത മെലാനിയയുടെ പ്രതിമയാണ് 2019ൽ സെവ്നിക്കയില്‍ സ്ഥാപിച്ചത്. പിന്നീട് ഇത് അഗ്നിക്കിരയായതിന് പിന്നാലെയാണ് അതേസ്ഥലത്ത് വെങ്കല പ്രതിമ സ്ഥാപിച്ചത്. യുഎസ് കലാകാരനായ ബ്രാഡ് ഡൗണിയും പ്രാദേശിക കലാകാരനായ അലസ് സുപെവ്സും ചേര്‍ന്നാണ് പ്രതിമ രൂപകല്‍പ്പന ചെയ്തത്. 2017ല്‍ ട്രംപ് ആദ്യമായി യുഎസ് പ്രസിഡന്‍റായി അധികാരമേറ്റവേളയിൽ മെലാനിയ പൗഡർ ബ്ലൂ ഡ്രസ് ധരിച്ച് ജനങ്ങളെ കൈ പൊക്കി അഭിസംബോധന ചെയ്യുന്ന പ്രതിമയാണ് ഉണ്ടായിരുന്നത്. ഇതിന് പിന്നാലെ പ്രദേശം ഒരു ടൂറിസ്റ്റ് കേന്ദ്രമായി മാറി. 2020 -ജൂലൈ നാലിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെയാണ് മരത്തിന്‍റെ പ്രതിമ കത്തി നശിച്ചത്. ഇതിന് പിന്നാലെയാണ് വെങ്കല പ്രതിമ സ്ഥാപിക്കപ്പെട്ടത്.