
ടെഹ്റാൻ: ഇസ്രായേല്‍ ആക്രമണത്തിന് ശക്തമായി തിരിച്ചടിച്ച് ഇറാൻ. യെമനിൽ നിന്നും ഇസ്രായേലിലേക്ക് റോക്കറ്റുകൾ അയച്ചുവെന്നാണ് റിപ്പോര്‍ട്ടുകൾ പുറത്ത് വരുന്നത്. ഇസ്രായേല്‍ തലസ്ഥാനമായ ജറുസലേംമിൽ മുന്നറിയിപ്പ് സൈറൺ മുഴങ്ങി. ഇതിനിടെ ടെഹ്റാനിൽ വീണ്ടും സ്ഫോടനങ്ങളെന്ന് വിവിധ റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.
ഇറാനിയൻ മിസൈൽ ലോഞ്ചറുകളും കൂടാതെ, ഡ്രോണുകൾ വിക്ഷേപിക്കാൻ ഉപയോഗിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്ക് നേരെ ഇസ്രായേൽ യുദ്ധവിമാനങ്ങൾ ആക്രമണം തുടരുകയാണെന്ന് ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. ഇറാനിൽ നിന്നുള്ള ഡ്രോണുകളെ തങ്ങളുടെ നാവികസേനയും വ്യോമസേനയും തടഞ്ഞുവെന്നാണ് ഇസ്രായേല്‍ സൈന്യം പറയുന്നത്.
ഇതിനൊപ്പം, യുഎസും ഇടപെടലുകൾ തുടങ്ങിയിട്ടുണ്ട്. ഇറാന്‍റെ തിരിച്ചടിയിൽ നിന്ന് ഇസ്രായേലിനെയും അമേരിക്കൻ സൈനികരെയും സംരക്ഷിക്കുന്നതിനായി, മധ്യപൂർവദേശത്ത് യുദ്ധക്കപ്പലുകളും മറ്റ് സൈനിക ആസ്തികളും വിന്യസിക്കുകയാണെന്ന് പെന്‍റഗൺ അറിയിച്ചു. യുഎസ്എസ് തോമസ് ഹഡ്നർ എന്ന നാവിക നശീകരണ കപ്പലിനെ കിഴക്കൻ മെഡിറ്ററേനിയനിലേക്ക് മാറ്റാൻ നിർദ്ദേശം നൽകി കഴിഞ്ഞു. രണ്ടാമതൊരു നശീകരണ കപ്പലും ഉടൻതന്നെ ഇതിനെ പിന്തുടർന്നേക്കും.











