
ന്യൂഡല്‍ഹി : പാക്കിസ്ഥാന് തിരിച്ചടി നല്‍കിയ ‘ഓപ്പറേഷന്‍ സിന്ദൂറി’നെക്കുറിച്ച് വിശദീകരിക്കാന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ നടന്ന സര്‍വകക്ഷി യോഗത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍, മന്ത്രിമാരായ ജെ പി നദ്ദ, നിര്‍മ്മല സീതാരാമന്‍ എന്നിവര്‍ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അസാന്നിധ്യത്തിലായിരുന്നു യോഗം. എന്നാൽ സര്‍വ്വകക്ഷിയോഗത്തോടനുബന്ധിച്ച് സന്ദേശം നൽകിയ പ്രധാനമന്ത്രി പ്രതിപക്ഷത്തോട് ഐക്യത്തോടെ നില്‍ക്കാന്‍ അഭ്യര്‍ത്ഥിച്ചു.
ലഷ്‌കര്‍-ഇ-തൊയ്ബയുടെ മുരിദ്കെയിലെ ആസ്ഥാനം, ബഹാവല്‍പൂരിലെ പ്രധാന ഭീകര പരിശീലന കേന്ദ്രങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ലക്ഷ്യങ്ങളില്‍ നടത്തിയ സൈനിക ആക്രമണങ്ങളെക്കുറിച്ച് കേന്ദ്രം രാഷ്ട്രീയ നേതാക്കളോട് വിശദീകരിക്കും. ഓപ്പറേഷന്റെ ലക്ഷ്യങ്ങള്‍, ആക്രമിച്ച പ്രത്യേക ഭീകര കേന്ദ്രങ്ങള്‍, തന്ത്രപരവും സുരക്ഷാപരവുമായ ആഘാതം, പാകിസ്ഥാനില്‍ നിന്നുള്ള ഏതെങ്കിലും പ്രതികാര നടപടികള്‍ ഉണ്ടായാല്‍ ഇന്ത്യയുടെ തയ്യാറെടുപ്പ് എന്നിവയെക്കുറിച്ചാണ് യോഗത്തില്‍ വ്യക്തമാക്കുക.
യോഗത്തിന് മുമ്പ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് അതിര്‍ത്തി കടന്നുള്ള സംഘര്‍ഷങ്ങളെയും സാഹചര്യങ്ങളെയും കുറിച്ച് വിവരം ധരിപ്പിച്ചുണ്ട്. പാകിസ്ഥാന്‍ സായുധ സേനയുടെ ഷെല്ലാക്രമണത്തില്‍ ജമ്മു കശ്മീരില്‍ സാധാരണക്കാര്‍ മരിച്ച സാഹചര്യത്തിലാണ് ഈ വിശദീകരണം.
ബുധനാഴ്ച പുലര്‍ച്ചെ 1.05 നും 1.30 നും ഇടയിലുള്ള 25 മിനിറ്റിനുള്ളിലാണ് പാക്കിസ്ഥാന് കൃത്യമായ ആക്രമണങ്ങളിലൂടെ ഇന്ത്യ തിരിച്ചടി നല്‍കിയത്. 24 മിസൈലുകള്‍ വിന്യസിച്ചായിരുന്നു തിരിച്ചടി.