മോദിയുടെ അമേരിക്കന്‍ യാത്ര പരിഗണനയില്‍, മഞ്ഞുരുകുമോ എന്നറിയാന്‍ കാത്തിരുന്ന് ഇന്ത്യ; മോദിയും ട്രംപും ഫോണില്‍ സംസാരിക്കുന്നതും പരിഗണിക്കും

ന്യൂഡല്‍ഹി : 80-ാമത് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാന്‍ ഈ മാസം ന്യൂയോര്‍ക്കിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി പോകുന്ന കാര്യം വീണ്ടും പരിഗണനിയിലെന്ന് റിപ്പോര്‍ട്ടുകള്‍. അധിക തീരുവയുടെ പേരില്‍ ഇന്ത്യ – യുഎസ് ബന്ധത്തില്‍ സാഹചര്യം വഷളായിരുന്നു. ഇതോടെ മോദി ന്യൂയോര്‍ക്കിലേക്ക് പോകില്ലെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇന്ത്യ ചൈനീസ് പക്ഷത്തേക്ക് ചാഞ്ഞെന്ന പ്രസ്താവന ഇന്നലെ ട്രംപ് തിരുത്തിയിരുന്നു. ഇതിനിടെയാണ് ഇരു രാജ്യങ്ങളുടേയും ബന്ധം മെച്ചപ്പെട്ടാല്‍ മോദിയുടെ അമേരിക്കന്‍ യാത്ര പരിഗണിക്കുമെന്ന റിപ്പോര്‍ട്ടുവരുന്നത്.

ഇന്ത്യ യു എസ് ബന്ധത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിലപാടില്‍ ഉറച്ചു നില്‍ക്കുമോ എന്ന് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് കേന്ദ്രം. സാഹചര്യം മെച്ചപ്പെട്ടാല്‍ മാത്രം പ്രധാനമന്ത്രി യു എസിലേക്ക് യാത്ര ചെയ്യും. മോദിയും ട്രംപും ടെലിഫോണ്‍ സംഭാഷണം നടത്തുന്നതും പരിഗണനയിലുണ്ടെന്നും വിവരമുണ്ട്.

ഇന്ത്യയ്ക്കും യു എസിനും ഇടയില്‍ സവിശേഷ ബന്ധമാണുള്ളതെന്ന് കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞതിനെ നരേന്ദ്ര മോദി സ്വാഗതം ചെയ്തതോടെ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ മഞ്ഞുരുകാനുള്ള സാധ്യതയും വര്‍ദ്ധിച്ചിട്ടുണ്ട്. ട്രംപ് ഇതേ നിലപാട് തുടര്‍ന്നാല്‍ പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനം നടന്നേക്കും.

മോദിയുമായി എനിക്ക് നല്ല ബന്ധമാണ്. മോദി മഹാനായ നേതാവാണ്. മഹാനായ പ്രധാനമന്ത്രിയാണ്. ഇപ്പോള്‍ അദ്ദേഹം ചെയ്യുന്നതിനോട് യോജിപ്പില്ല. എന്നാല്‍ ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഇടയില്‍ സവിശേഷ ബന്ധമുണ്ട്. ഇതൊക്കെ പരിഹരിക്കും- ട്രംപിന്റെ വാക്കുകള്‍.

More Stories from this section

family-dental
witywide