
കൊല്ലം : കൊച്ചിക്ക് സമീപം പുറങ്കടലില്‍ അപകടത്തില്‍പ്പെട്ട എംഎസ്സി എല്‍സ 3 ചരക്കു കപ്പലിലെ കണ്ടെയ്‌നറുകള്‍ കൊല്ലം, ആലപ്പുഴ തീരത്തേക്ക് ഒഴുകിയെത്തുന്നു. ടിയുന്നു. കൊല്ലത്ത് കരുനാഗപ്പള്ളി ചെറിയഴീക്കലിലും നീണ്ടകരയിലും ആലപ്പുഴയില്‍ വലിയഴീക്കലുമാണ് കണ്ടെയ്‌നറുകള്‍ തീരത്തേക്കെത്തിയത്. തീരദേശത്ത് അതീവ ജാഗ്രത തുടരുകയാണ്.
ചെറിയഴീക്കലില്‍ ഒരു കണ്ടെയ്‌നറും നീണ്ടകരയില്‍ മൂന്നു ഇടങ്ങളിലായി മൂന്നു വീതം കണ്ടെയ്‌നറുകളുമാണ് തീരത്തടിഞ്ഞത്. നീണ്ടകര പരിമണം, പരിമണം കടല്‍ത്തീരത്തെ ശിവ ഹോട്ടലിനു സമീപം, നീണ്ടകര ചീലാന്തി ജംക്ഷനു പടിഞ്ഞാറ് എന്നിവടങ്ങളിലാണ് കണ്ടെയ്‌നറുകള്‍ അടിഞ്ഞത്. പൊതുജനങ്ങള്‍, പ്രത്യേകിച്ച് തീരവാസികള്‍ ജാഗ്രത പാലിക്കാനും താത്ക്കാലികമായി വീടുകള്‍ ഒഴിയാനും അധികൃതര്‍ നിര്‍ദ്ദേശം നല്‍കുന്നുണ്ട്.
കണ്ടെയ്നറുകളിൽ വെളളം കടന്നാൽ കാത്സ്യം കാർബൈഡുമായി കൂടിക്കലർന്ന് അസറ്റലീൻ വാതകം ഉണ്ടാവുകയും അതുവഴി വലിയ സ്ഫോടനത്തിന് സാധ്യതയുണ്ടെന്നുമാണ് കണക്കുകൂട്ടുന്നത്. അതുകൊണ്ടുതന്നെ കരുതലോടെയാണ് വിവിധ ഏജൻസികളുടെ നീക്കം.
കണ്ടെയ്‌നര്‍ കടലിലേക്ക് വീണ സംഭവത്തിന് പിന്നാലെ ആലപ്പുഴ തോട്ടപ്പള്ളി കടലില്‍ കഴിഞ്ഞ ദിവസം ഓയിലിൻ്റെ സാന്നിധ്യം കണ്ടതായി സംശയമുയർന്നിരുന്നു. ഇതേ തുടർന്ന് തോട്ടപ്പള്ളി പൊഴി മുറിക്കുന്നത് 20 മീറ്റർ അകലെവെച്ച് നിർത്താൻ നിർദേശം നൽകിയിട്ടുണ്ട്.