
ഇറാൻ- ഇസ്രയേൽ സംഘർഷത്തെ തുടർന്ന് ഇരു രാജ്യങ്ങളിൽ നിന്നും ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരുന്ന ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി കൂടുതൽ ഇന്ത്യക്കാരെ മടക്കിയെത്തിക്കുന്നു. ഇറാനിൽ നിന്ന് 1,117 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. സംഘർഷം കൂടുതൽ വഷളാകുന്ന സാഹചര്യത്തിലാണ് ഒഴിപ്പിക്കൽ നടപടി ഇന്ത്യ വേഗത്തിൽ ആക്കിയത്.
മഷ്ഹാദിൽനിന്ന് 280 പേരുമായുള്ള മൂന്നാമത്തെ വിമാനം ഇന്നലെ രാത്രിയോടെ ഡൽഹിയിൽ എത്തിയിരുന്നു. ഇസ്രായേലിൽ നിന്നും ജോർദാനിലേക്ക് സുരക്ഷിതമായി ഒഴിപ്പിച്ച ഇന്ത്യക്കാരെ അമ്മാൻ വഴി മുംബൈയിൽ എത്തിക്കും. അതേസമയം ഇന്ത്യന്‍ എംബസി ശ്രീലങ്ക നേപ്പാള്‍ എന്നി അയൽ രാജ്യങ്ങളിലെ ആളുകളെയും തിരിച്ചെത്തിക്കുന്നുണ്ട്. ശ്രീലങ്കയും നേപ്പാളും ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടാന്‍ പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കി. ഇന്ത്യന്‍ എംബസിയാണ് ഇറാനിലെ വിവിധ മേഖലകളില്‍ നിന്നുള്ളവരെ ഏകോപിപ്പിച്ച് രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കുന്നത്.