
കൊച്ചി: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ജീവപര്യന്തം അനുഭവിക്കുന്ന കൊടി സുനിയെ (സുനിൽകുമാർ) ജയിൽമാറ്റണമെന്നാവശ്യപ്പെട്ട് അമ്മ പുഷ്പ ഹൈക്കോടതിയെ സമീപിച്ചു. മലപ്പുറം തവനൂർ ജയിലിൽക്കഴിയുന്ന സുനിയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റണം എന്നാണ് അമ്മയുടെ ആവശ്യം. 13 വർഷത്തിലേറെയായി മകനെ കാണാൻ സാധിക്കുന്നില്ലെന്നും പ്രായാധിക്യം കാരണം കണ്ണൂരിൽനിന്ന് തവനൂരിലേക്ക് യാത്രചെയ്യാൻ ബുദ്ധിമുട്ടാണെന്നും ഹർജിയിൽ പറയുന്നു. ഹർജി പരിഗണിച്ച ജസ്റ്റിസ് കൗസർ എടപ്പഗത്ത് സർക്കാരിന്റെ നിലപാട് എന്താണ് എന്ന് ആരാഞ്ഞു.
2024-ലും 2025-ലും രണ്ടുതവണ സുനിക്ക് പരോൾ ലഭിച്ചിരുന്നെങ്കിലും കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ടായിരുന്നതിനാൽ കാണാനായില്ലെന്ന് ഹർജിയിൽ പറയുന്നു. ഈ വർഷമാദ്യം മറ്റൊരു കേസിന്റെ വിചാരണയുമായി ബന്ധപ്പെട്ട് സുനിയെ കണ്ണൂർ ജയിലിലേക്ക് മാറ്റിയിരുന്നു. അതിനിടെ 15 ദിവസത്തെ പരോൾ അനുവദിച്ചെങ്കിലും വ്യവസ്ഥ ലംഘിച്ചതോടെ കാലാവധി തീരുംമുൻപ് അറസ്റ്റുചെയ്ത് മകനെ ജയിലിലേക്ക് തിരികെ അയച്ചുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.
mother of Kodi Suni in High court











