
വ്യാഴാഴ്ച ശതകോടീശ്വരനായ എലോൺ മസ്‌കും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പരസ്യമായി ഏറ്റുമുട്ടിയപ്പോൾ അപ്രതീക്ഷിതമായ ഒരു പേര് ഉയർന്നുവന്നിരുന്നു. ആ പേര് യുഎസ് പ്രസിഡന്റിനെ പ്രതിക്കൂട്ടിലാക്കി. യുഎസിലെ വിവാദ ലൈംഗിക കുറ്റവാളിയായിരുന്ന ജെഫ്രി എപ്‌സ്റ്റീൻ എന്ന പേരായിരുന്നു അത്. എപ്സ്റ്റീൻ കേസുമായി ബന്ധപ്പെട്ട ഫയലുകളിൽ ട്രംപിന്റെ പേര് ഉണ്ടായിരുന്നു എന്നും അതിനാൽ ആ ഫയലുകൾ പരസ്യമാക്കിയിട്ടില്ല എന്നുമായിരുന്നു മസ്കിൻ്റെ പോസ്റ്റ്. ആ വിവാദ പോസ്റ്റാണ് മസ്ക് പിൻവലിച്ചിരിക്കുന്നത്. സത്യം പുറത്തു വരുമ്പോൾ നിങ്ങൾ ഈ പോസ്റ്റിനെ കുറിച്ച് ഓർമിക്കുമെന്നും മസ്ക് കുറിച്ചിരുന്നു.
ഈ പോസ്റ്റിനെ തുടർന്നാണ് ട്രംപിൻ്റെ നിയന്ത്രണം വിട്ടത്. ഇലോൺ മസ്കിൻ്റെ കമ്പനികൾക്ക് കൊടുക്കുന്ന സബ്സിഡികളും ഇളവുകളും റദ്ദാക്കുമെന്ന് ട്രംപ് അതോടെ പ്രഖ്യാപിച്ചു. ട്രംപിനെ ഇംപീച്ച് ചെയ്യണമെന്നും സ്പേസ് എക്സിൻ്റെ ബഹിരാകാശ പേടകം പിൻവലിക്കുമെന്നും മസ്കും തിരിച്ചടിച്ചു. പുതിയ അമേരിക്കൻ രാഷ്ട്രീയ പാർട്ടി രൂപീകരിക്കേണ്ട ആവശ്യകതയെ കുറിച്ച് എക്സിൽ ഒരു അഭിപ്രായ സർവേയും മസ്ക് നടത്തി.
ഇതിനിടെ മസ്കിൻ്റെ ഇലക്ട്രിക് കാർ കമ്പനിയായ ടെസ്ലയുടെ ഓഹരി മൂല്യം ഇടിഞ്ഞു. മസ്ക് ട്രംപന് കൊടുത്ത ടെസ്ല കാർ ട്രംപ് ഒഴിവാക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. അടിയുടെ അപ്ഡേറ്റ്സ് ലോകം മുഴുവൻ ഉറ്റുനോക്കിയിരിക്കെയാണ് മസ്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തത്.
അതിനിടെ ഇരുവരുടേയും സുഹൃത്തുക്കൾ വഴക്ക് അവസാനിപ്പിക്കാൻ കിണഞ്ഞുപരിശ്രമിക്കുന്നുമുണ്ടായിരുന്നു.
Musk deletes controversial post against Trump in social media












