
വാഷിംഗ്ടൺ: പുതിയ താരിഫ് നിയമത്തിന്‍റെ പേരിൽ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും മസ്‌കും തമ്മിൽ ഭിന്നതകള്‍ വന്നു തുടങ്ങിയതായി സൂചനകൾ. ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ താരിഫ് വര്‍ധന ഇലക്ട്രിക് വാഹനങ്ങളുടെ വിപണിയെ ദോഷകരമായി ബാധിക്കുമെന്നാണ് മസ്കിന്‍റെ ടെസ്‍ല ചൂണ്ടിക്കാട്ടുന്നത്. പുതിയ തീരുവ നയങ്ങള്‍ ഇലക്ട്രിക് വാഹന വിപണിയില്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നും മസ്‌ക് വാദിക്കുന്നു.
നിലവില്‍ ഇലോണ്‍ മസ്‌കും ട്രംപും ചേര്‍ന്നുള്ള രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ ശേഷം ടെസ്‍ലയ്ക്ക് കണ്ടകശനിയാണ്. ലോകമെമ്പാടും കമ്പനിക്ക് വന്‍ ഇടിവാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ മസ്‌കിനെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായി ട്രംപ് ടെസ്‍ലയുടെ മോഡല്‍ എസ് കാര്‍ വാങ്ങിച്ച് പിന്തുണ അറിയിച്ചിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെയാണ് താരിഫ് ഉയര്‍ത്തല്‍ പ്രഖ്യാപനം വന്നത്.
ന്യായമായ വ്യാപാര പോളിസികള്‍ക്കു വേണ്ടി ടെസ്‍ല നിലകൊള്ളുന്നതായും നിലവിലുള്ള നയങ്ങള്‍ യുഎസ് കമ്പനികളെ തകര്‍ക്കുന്നുവെന്നും കമ്പനി ചൂണ്ടിക്കാട്ടി. ന്യായമായ വ്യാപാരത്തെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും തീരുവ വര്‍ധന പോലുള്ള തീരുമാനങ്ങള്‍ യുഎസ് കമ്പനികളെ ബാധിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നു യുഎസ് ഭരണകൂടത്തിന് ടെസ്‍ല അയച്ച കത്തില്‍ പറയുന്നുണ്ട്.














