
ന്യൂഡൽഹി : ഇന്ത്യൻ പ്രതിഭകളുടെ കുടിയേറ്റത്തിൽ നിന്ന് യുഎസിന് വളരെയധികം നേട്ടമുണ്ടായിട്ടുണ്ടെന്ന് ടെസ്‌ലയുടേയും സ്‌പേസ് എക്‌സിൻ്റെയും മേധാവി ഇലോൺ മസ്‌ക്. വിദേശീയരെ അമേരിക്കയിൽ ജോലിചെയ്യാൻ അനുവദിക്കുന്ന എച്ച് 1 ബി വീസ നിർത്തലാക്കണമെന്ന് രാഷ്ട്രീയ പ്രമുഖരും മാഗ (അമേരിക്കയെ മഹത്തരമാക്കൽ പ്രസ്ഥാനത്തിൻ്റെ അനുകൂലികൾ) അനുകൂലികളും അടക്കം ആവശ്യപ്പെടുന്നതിനിടെയാണ് മസ്കിൻ്റെ വാക്കുകൾ. എച്ച് 1 ബി വീസ തൊഴിലവസരങ്ങളിൽ അധികവും നേടിയിരിക്കുന്നത് ഇന്ത്യക്കാരാണ്.
ഇന്ത്യൻ സംരംഭകനായ നിഖിൽ കാമത്തുമായുള്ള പോഡ്‌കാസ്റ്റിനിടെയായിരുന്നു മസ്ക് തൻ്റെ അഭിപ്രായം വ്യക്തമാക്കിയത്. സ്റ്റാർലിങ്കുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെയാണ് യുഎസിനുള്ള ഇന്ത്യക്കാരുടെ സംഭാവനകളെ പ്രശംസിക്കാൻ മസ്ക് തയ്യാറായത്.
“അമേരിക്കയിലേക്ക് വന്ന കഴിവുള്ള ഇന്ത്യക്കാരിൽ നിന്ന് അമേരിക്കയ്ക്ക് വളരെയധികം പ്രയോജനം ലഭിച്ചു, അമേരിക്ക ഇന്ത്യയിൽ നിന്നുള്ള കഴിവുകളുടെ വലിയ ഗുണഭോക്താവാണ്.”- അദ്ദേഹം പറഞ്ഞു, ബൈഡന്റെയും ട്രംപ് ഭരണകൂടങ്ങളുടെയും വീക്ഷണങ്ങളിലെ വ്യത്യാസവും ഇതോടൊപ്പം മസ്‌ക് ചൂണ്ടിക്കാട്ടി. “ബൈഡൻ ഭരണകൂടത്തിന് കീഴിൽ, അതിർത്തി നിയന്ത്രണങ്ങളൊന്നുമില്ലാതെ പ്രവേശനം എല്ലാവർക്കും സൗജന്യമായിരുന്നു അത്, അത് നിങ്ങൾക്കറിയാം, നിങ്ങൾക്ക് അതിർത്തി നിയന്ത്രണങ്ങളില്ലെങ്കിൽ, നിങ്ങൾ ഒരു രാജ്യമല്ല.”- വിമർശനാത്മക രീതിയിൽ മസ്ക് വ്യക്തമാക്കി.
കുടിയേറ്റ നയത്തെയും H-1B വീസ പ്രോഗ്രാമിനെയും ചുറ്റിപ്പറ്റി ധാരാളം സങ്കീർണ്ണതകൾ ഉണ്ടെന്നും, ഇത്തരം വീസകൾ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ച് ആശങ്കകളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “ചില ഔട്ട്‌സോഴ്‌സിംഗ് കമ്പനികൾ സിസ്റ്റത്തെ ഒരു തരത്തിൽ ചൂഷണം ചെയ്‌തിരിക്കുന്നു എന്ന് പറയുന്നത് ശരിയാണ്” – മസ്ക് പറഞ്ഞു. എന്നാൽ ഈ പ്രോഗ്രാം നിർത്തലാക്കുന്നതിനെ താൻ എതിർക്കുന്നു എന്നും മസ്ക് വ്യക്തമാക്കി: “H1B പ്രോഗ്രാം അടച്ചുപൂട്ടണമെന്ന് ഞാൻ തീർച്ചയായും ചിന്തിക്കുന്നില്ല… അത് യഥാർത്ഥത്തിൽ വളരെ മോശമായിരിക്കും.”- മസ്ക് കൂട്ടിച്ചേർത്തു.
Musk praises India as H1B visa talks continue; US ‘gains a lot’ from Indian talent














