
തനിക്കു നേരെ ഒട്ടേറെ വധഭീഷണികൾ ഉണ്ടെന്ന് ഡോജ് (ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി) തലവനും ലോക കോടീശ്വരനുമായ ഇലോൺ മസ്ക്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആദ്യ കാബിനറ്റ് യോഗത്തിൽ പങ്കെടുക്കുമ്പോഴാണു വധഭീഷണികളെപ്പറ്റി മസ്ക് വെളിപ്പെടുത്തിയത്. ഡോജിന്റെ പ്രവർത്തനങ്ങളുടെ പേരിലാണു ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഡോജിന്റെ ചെലവു ചുരുക്കൽ നയങ്ങളെ ന്യായീകരിച്ച മസ്ക് അങ്ങനെ ചെയ്തില്ലെങ്കിൽ യുഎസ് പാപ്പരാകും എന്നു പറഞ്ഞു. ‘‘ഒരു രാജ്യം എന്ന നിലയിൽ യുഎസിന് 2 ട്രില്യൻ ഡോളറിന്റെ കമ്മി നിലനിർത്താൻ കഴിയില്ല. കമ്മി ഈ സാമ്പത്തിക വർഷത്തോടെ ഇല്ലാതാക്കണമെങ്കിൽ ഇപ്പോൾ മുതൽ സെപ്റ്റംബർ അവസാനം വരെ പ്രതിദിനം 4 ബില്യൻ ഡോളർ ലാഭിക്കണം. നമുക്ക് അത് ചെയ്യാൻ കഴിയും, നമ്മൾ അത് ചെയ്യും.’’ – മസ്ക് പറഞ്ഞു.
കഴിഞ്ഞ ഒരാഴ്ച എന്തു ജോലിയാണ് ചെയ്തതെന്നു വ്യക്തമാക്കാന്‍ ആവശ്യപ്പെട്ട് സൃക്കാർ ജീവനക്കാർക്കു മസ്‌ക് ഇമെയിൽ സന്ദേശം അയച്ചത് വിവാദമായിരുന്നു. ഇതിനു പിന്നാലെ ഉദ്യോഗസ്ഥർ കൂട്ടത്തോടെ രാജിവച്ചു. ഡോജിന്റെ നടപടികളിൽചില തെറ്റുകൾ സംഭവിച്ചിട്ടുണ്ടെന്നു മസ്ക് സമ്മതിച്ചു. എബോള പ്രതിരോധത്തിനുള്ള സാമ്പത്തിക സഹായം നിർത്തലാക്കിയത് അതിനുദാഹരണമാണ്. എബോള പ്രതിരോധത്തിനുള്ള സാമ്പത്തിക സഹായം ആവശ്യമാണെന്ന് മനസ്സിലായപ്പോൾ പുനഃരാരംഭിച്ചതായും മസ്ക് പറഞ്ഞു. മസ്കിന് ശേഷം സംസാരിച്ച ട്രംപ്, മസ്കിന്റെ പ്രവൃത്തിയിൽ ആരെങ്കിലും അസന്തുഷ്ടരാണോ എന്നു ചോദിച്ചു. അസന്തുഷ്ടരാണെങ്കിൽ അവരെ ഇവിടെനിന്ന് പുറത്താക്കുമെന്നും ട്രംപ് വ്യക്തമാക്കി.
Musk says he has received numerous death threats over Dodge













