
വാഷിംഗ്ടണ്‍ : എച്ച് 1 ബി വീസ അപേക്ഷ ഫീസ് കുത്തനെ വര്‍ധിപ്പിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നടപടി ചര്‍ച്ചയായിരിക്കെ വിഷയത്തില്‍ അഭിപ്രായവുമായി ടെസ്‌ല, സ്‌പേസ്എക്‌സ്, എക്‌സ് എന്നിവയുടെ മേധാവി ഇലോണ്‍ മസ്‌കും.
അതിവൈദഗ്ധ്യമുള്ളവരെ മാത്രം അമേരിക്കയില്‍ തൊഴിലിനായി നിയമിക്കാന്‍ എച്ച്1ബി ഫീസ് വര്‍ധന സഹായിക്കുമെന്നാണ് മസ്‌ക് പറയുന്നത്. മസ്‌കും ഒരുകാലത്ത് എച്ച്1ബി വീസയില്‍ അമേരിക്കയില്‍ എത്തിയയാളാണ്. ദക്ഷിണാഫ്രിക്കയിലാണ് മസ്‌ക് ജനിച്ചത്. ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപും എച്ച്1ബി വീസ ഉടമയായിരുന്നു. സ്ലൊവേനിയയില്‍ നിന്നാണ് മെലാനിയ അമേരിക്കയിലെത്തിയത്.
എച്ച് 1 ബി വീസ അപേക്ഷ ഫീസ് ഒരു ലക്ഷം ഡോളര്‍ ആയാണ് ട്രപ് ഉയര്‍ത്തിയത്. നിലവില്‍ 1700നും 4500 ഡോളറിനും ഇടയിലാണ് ഫീസ്. ടെക് കമ്പനികള്‍ക്ക് വന്‍ തിരിച്ചടിയാകും പുതിയ നടപടിയെന്നാണ് വിലയിരുത്തല്‍. എച്ച്1ബി വിസകൾ ഏറ്റവും കൂടുതൽ കിട്ടുന്നത് ഇന്ത്യക്കാർക്ക് ആണ്. അതുകൊണ്ട് തന്നെ ഇതിൽ കനത്ത തിരിച്ചടി ലഭിക്കുന്നതും ഇന്ത്യാക്കാർക്ക് തന്നെയാകും. 2020 മുതൽ 2023 കാലയളവിൽ ആകെ അനുവദിച്ച H1B വീസകളുടെ 73% ഇന്ത്യക്കാർ ആയിരുന്നു.