
ജറുസലേം: ഓസ്‌ട്രേലിയയിൽ ജൂതവിരുദ്ധ വികാരങ്ങൾക്കെതിരെ ഓസ്‌ട്രേലിയൻ സർക്കാർ പാലിക്കുന്ന നിശബ്ദത വിദ്വേഷത്തിൻ്റെ തീവ്രത വർദ്ധിപ്പിക്കുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു എന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ബോണ്ടി വെടിവയ്പ്പിൻ്റെ പശ്ചാത്തലത്തിൽ തൻ്റെ പ്രതിവാര മന്ത്രിസഭാ യോഗത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു നെതന്യാഹു. “കുറച്ച് മാസങ്ങൾക്ക് മുമ്പ്, ഞാൻ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിക്ക് ഒരു കത്ത് എഴുതിയിരുന്നു. അവരുടെ നിലപാട് ജൂതവിരുദ്ധതയുടെ തീവ്രത വർദ്ധിപ്പിക്കുകയും ഓസ്‌ട്രേലിയൻ തെരുവുകളിൽ ആളിപ്പടരുന്ന ജൂതവിദ്വേഷത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്ന് ഞാൻ അതിൽ പറഞ്ഞു,” നെതന്യാഹു വ്യക്തമാക്കി.
“നേതാക്കന്മാർ നിശബ്ദരായിരിക്കുമ്പോൾ പടർന്നുപിടിക്കുന്ന ഒരു കാൻസറാണ് ജൂതവിരുദ്ധത. അതിനെ നേരിടുന്നതിൽ അവർ ബലഹീനതയ്ക്ക് പകരം ശക്തി ഉപയോഗിക്കണം. ഓസ്‌ട്രേലിയയിൽ അത് സംഭവിച്ചില്ല. ഇന്ന് അവിടെ ഭീകരമായ എന്തോ ഒന്ന് സംഭവിച്ചു. ഒരു കൊടുംക്രൂരമായ കൊലപാതകം,” നെതന്യാഹു കൂട്ടിച്ചേർത്തു.
ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയുടെ പ്രതികരണം
നേരത്തെ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി ആൽബനീസ്, ഈ ആക്രമണത്തെ “ഞങ്ങളുടെ രാജ്യത്തിൻ്റെ ഹൃദയത്തിൽ പതിച്ച തിന്മയുടെയും ജൂതവിരുദ്ധതയുടെയും ഭീകരപ്രവർത്തനത്തിൻ്റെയും ഒരു പ്രവൃത്തി” എന്ന് വിശേഷിപ്പിച്ചിരുന്നു. “ഓസ്‌ട്രേലിയൻ ജൂതന്മാരുടെ മേലുള്ള ആക്രമണം ഓരോ ഓസ്‌ട്രേലിയൻ പൗരൻ്റെയും മേലുള്ള ആക്രമണമാണ്” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.














