
ജറുസലേം: ഇറാനിയൻ ആക്രമണത്തിൽ തകർന്ന ബീർഷെവ നഗരത്തിലെ സോറോക്ക മെഡിക്കൽ സെന്‍റര്‍ സന്ദർശിച്ച് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാനുമായുള്ള സംഘർഷത്തിൽ അമേരിക്ക വളരെ അധികം സഹായിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. “അവർ ഇസ്രയേലിന്‍റെയും നഗരങ്ങളുടെയും വ്യോമാതിർത്തി സംരക്ഷിക്കുന്നതിൽ പങ്കുചേരുന്നു” എന്നും നെതന്യാഹു പറഞ്ഞു. ഇതൊരു ശ്രദ്ധേയമായ സഹകരണമാണെന്ന് കരുതുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇറാനിയൻ ഭരണകൂടത്തെ താഴെയിറക്കാൻ ഇസ്രയേൽ ലക്ഷ്യമിടുന്നുണ്ടോ എന്ന് തന്നോട് ചോദ്യത്തിന് അതായിരിക്കാം ഫലമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സ്വന്തം സ്വാതന്ത്ര്യത്തിനായി ഉണർന്നെഴുന്നേൽക്കേണ്ടത് ഇറാനിലെ ജനങ്ങളാണ്. സ്വാതന്ത്ര്യം ഒരിക്കലും വിലകുറഞ്ഞതല്ല. അവർക്കത് ചെയ്യാൻ സഹായിക്കുന്ന സാഹചര്യങ്ങൾ ഞങ്ങൾ ഒരുപക്ഷേ സൃഷ്ടിച്ചേക്കാമെന്നും നെതന്യാഹു പറഞ്ഞു.
ഇതിനിടെ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ വധിക്കുമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ് ഭീഷണി മുഴക്കി. ഖമേനിയെ ഇനി അധികകാലം ജീവനോടെയിരിക്കാന്‍ അനുവദിക്കില്ലെന്നാണ് കാറ്റ്‌സിന്‍റെ ഭീഷണി. ഖമേനിയെ ഇല്ലാതാക്കുകയാണ് ഇസ്രയേലിന്‍റെ ലക്ഷ്യമെന്നും കാറ്റ്‌സ് പറഞ്ഞു. ഖമേനിയെ പോലുള്ള ഒരാൾ എപ്പോഴും തന്റെ ഏജന്റുമാരിലൂടെ ഇസ്രയേലിനെ നശിപ്പിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ഞങ്ങളെ ആക്രമിക്കാൻ തയ്യാറുള്ള ഈ മനുഷ്യൻ ജീവനോടെയിരിക്കരുത്. അതുകൊണ്ടുതന്നെ ഖമേനിയെ ഇല്ലാതാക്കുക എന്നത് തങ്ങളുടെ ലക്ഷ്യമാണെന്നും ഇസ്രയേല്‍ പ്രതിരോധ മന്ത്രി പറഞ്ഞു.