ലോകം ഉറ്റുനോക്കുന്നു, നിർണായകമായ ചർച്ചയ്ക്ക് വേദിയൊരുക്കാൻ ലണ്ടൻ; താരിഫിൽ യുഎസും ചൈനയും ധാരണയാകുമോ?

ബെയ്ജിംഗ്: യുഎസ്-ചൈന വ്യാപാര ചർച്ചകൾ തിങ്കളാഴ്ച (ഇന്ന് ) ലണ്ടനിൽ നടക്കും. കഴിഞ്ഞ മാസം ജനീവയിൽ വെച്ച്, മാന്ദ്യഭീതി ഉണർത്തിയ വർദ്ധിച്ചുവരുന്ന വ്യാപാരയുദ്ധത്തിൽ ഇരുപക്ഷവും പരസ്പരം ചുമത്തിയിരുന്ന 100 ശതമാനത്തിൽ കൂടുതലുള്ള താരിഫുകളിൽ ഭൂരിഭാഗവും 90 ദിവസത്തേക്ക് നിർത്തിവെക്കാൻ ധാരണയായിരുന്നു.
അതിനുശേഷം, നിർമിത ബുദ്ധിയെ ശക്തിപ്പെടുത്തുന്ന നൂതന സെമികണ്ടക്ടറുകൾ, കാർ നിർമ്മാതാക്കൾക്കും മറ്റ് വ്യവസായങ്ങൾക്കും അത്യന്താപേക്ഷിതമായ റേർ എർത്ത് ലോഹങ്ങൾ, അമേരിക്കൻ സർവ്വകലാശാലകളിലെ ചൈനീസ് വിദ്യാർത്ഥികൾക്കുള്ള വിസകൾ എന്നിവയെച്ചൊല്ലി യുഎസും ചൈനയും തമ്മിൽ രൂക്ഷമായ വാക്പോരുകൾ നടന്നിട്ടുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ച പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ചൈനീസ് നേതാവ് ഷി ജിൻപിംഗുമായി ഫോണിൽ ദീർഘനേരം സംസാരിച്ചു. ബന്ധങ്ങൾ സാധാരണ നിലയിലാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായായിരുന്നു ഇത്. പിറ്റേദിവസം, തിങ്കളാഴ്ച ലണ്ടനിൽ വ്യാപാര ചർച്ചകൾ നടക്കുമെന്ന് ട്രംപ് സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപിക്കുകയായിരുന്നു. മെയ് 12ന് ജനീവ കരാർ പ്രകാരം താരിഫുകൾ 90 ദിവസത്തേക്ക് താൽക്കാലികമായി നിർത്തിവയ്ക്കല്‍ പ്രഖ്യാപിച്ചതിന് ഒരു ദിവസത്തിനു ശേഷമാണ് ഏറ്റവും പുതിയ പ്രശ്നങ്ങൾ ഉടലെടുത്തത്.

ഹുവാവേയുടെ (ഒരു പ്രമുഖ ചൈനീസ് ടെക് കമ്പനി) അസെൻഡ് എഐ ചിപ്പുകളുടെ ഉപയോഗം യുഎസ് കയറ്റുമതി നിയന്ത്രണങ്ങൾ ലംഘിക്കുമെന്ന് യുഎസ് വാണിജ്യ വകുപ്പ് മാർഗ്ഗനിർദ്ദേശം പുറത്തിറക്കി. കയറ്റുമതിക്ക് ചൈനയ്ക്ക് വിലക്കുകൾ നിലവിലുണ്ടായിട്ടും ഈ ചിപ്പുകൾ അമേരിക്കൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് വികസിപ്പിച്ചെടുത്തതെന്നാണ് മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നത്. ചൈനീസ് സർക്കാർ ഇതിൽ അസംതൃപ്തരായിരുന്നു. സമീപ വർഷങ്ങളിൽ അവരുടെ പ്രധാന പരാതികളിലൊന്ന്, ചൈനീസ് കമ്പനികൾക്ക് സാങ്കേതികവിദ്യയിലേക്കും പ്രത്യേകിച്ച് ഏറ്റവും നൂതനമായ സെമികണ്ടക്ടറുകൾ നിർമ്മിക്കാൻ ആവശ്യമായ ഉപകരണങ്ങളിലേക്കും പ്രവേശനം പരിമിതപ്പെടുത്താനുള്ള യുഎസ് നീക്കങ്ങളായിരുന്നു.

സാധാരണയായി വ്യാപാര ചർച്ചകളിൽ വിദ്യാർത്ഥി വിസകൾ ഉൾപ്പെടാറില്ല, എന്നാൽ ചില ചൈനീസ് വിദ്യാർത്ഥികളുടെ വിസകൾ റദ്ദാക്കാൻ തുടങ്ങുമെന്ന യുഎസ് പ്രഖ്യാപനം ബന്ധത്തിൽ മറ്റൊരു വിള്ളലായി മാറിയിട്ടുണ്ട്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായുള്ള ബന്ധമുള്ളവരും നിർണായക മേഖലകളിൽ പഠിക്കുന്നവരുമായ ചൈനീസ് വിദ്യാർത്ഥികളുടെ വിസകൾ അമേരിക്ക റദ്ദാക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞിരുന്നു.

More Stories from this section

family-dental
witywide