
അമേരിക്കൻ സൈനികർക്ക് ഇനി മുതൽ ഉയർന്ന ശാരീരിക പരിശീലനമുണ്ടാകുമെന്നും ഇതിന്റെ ഫലമായി ചില സ്ത്രീകൾക്ക് സൈനികസേവനത്തിൽ നിന്ന് ഒഴിവാകേണ്ടി വരാമെന്നും യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്. ഇനി മുതൽ മാനദണ്ഡങ്ങൾ ഒരേ പോലെയും, ലിംഗഭേദമില്ലാത്തതും, ഉയർന്നതുമായിരിക്കുമെന്നും വാഷിങ്ടൺ ഡി.സിക്ക് സമീപമുള്ള ഒരു സൈനിക താവളത്തിൽ നടത്തിയ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
നൂറുകണക്കിന് സൈനിക നേതാക്കൾക്കുമുന്നിൽ സംസാരിച്ച ഹെഗ്സെത്ത്, യുദ്ധസേനയുടെ മാനസികാവസ്ഥ നിലനിറുത്തണമെന്നും വർഷത്തിൽ രണ്ടുതവണ ശാരീരിക യോഗ്യതാ പരിശോധനയും, നിർദ്ദിഷ്ടമായ ഉയരവും ഭാരവുമുള്ള മാനദണ്ഡങ്ങളും പാലിക്കേണ്ടത് അതിന്റെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ സൈനിക മാർഗ്ഗനിർദ്ദേശങ്ങൾ സ്ത്രീകളെ പോരാട്ടത്തിൽ നിന്ന് തടയുകയാണെങ്കിൽ, അത് തന്നെയാകും നടക്കുക. സ്ത്രീകളെ പൂർണമായും തടയാനല്ല. സ്ത്രീ സൈനികരുടെ സ്വാധീനം വളരെ വിലമതിക്കുന്നു. വനിതാ ഉദ്യോഗസ്ഥരും എൻസിഒമാരും ലോകത്തിലെ ഏറ്റവും മികച്ചവരാണ്.
പക്ഷേ പോരാട്ടത്തിൽ ശാരീരിക ശക്തി ആവശ്യമായ ഏതെങ്കിലും ജോലി ചെയ്യേണ്ടിവരുമ്പോൾ, ആ ശാരീരിക മാനദണ്ഡങ്ങൾ ഉയർന്നതും ലിംഗഭേദമില്ലാത്തതും ആകണമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകൾക്ക് യോഗ്യത നേടാനാകുമെങ്കിൽ, അതിനേക്കാൾ നല്ലത് ഒന്നുമില്ല. കഴിയില്ലെങ്കിൽ, അതാണ് അവസ്ഥ. ചില പോരാട്ട ജോലികൾക്കായി ഒരു സ്ത്രീക്കും യോഗ്യത നേടാൻ കഴിയില്ലെങ്കിൽ, അതും സമ്മതിക്കണം. ശാരീരികമായി ക്ഷീണിച്ച പുരുഷന്മാർക്കും യോഗ്യത ലഭിക്കില്ലെന്നും കാരണം ഇത് കളിയല്ല. ഇത് യുദ്ധമാണെന്നും ഹെഗ്സെത്ത് കൂട്ടിച്ചേർത്തു.