
ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി മേയർ-ഇലക്ടായ സൊഹ്റാൻ മംദാനിയെ ഒരു ഭ്രാന്തൻ എന്ന് ആക്ഷേപിക്കുകയും കമ്മ്യൂണിസ്റ്റ് എന്ന് ചിത്രീകരിക്കുകയും ചെയ്ത പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൽ നിന്ന് വൈറ്റ് ഹൗസിൽ വെച്ച് അപ്രതീക്ഷിതമായ ഊഷ്മളമായ സ്വീകരണം ലഭിച്ചതിന് പിന്നാലെ, ന്യൂയോർക്കുകാർ ജാഗ്രതയോടെയുള്ള ശുഭാപ്തിവിശ്വാസവും നേരിയ മതിപ്പും പ്രകടിപ്പിച്ചു. സെൻട്രൽ പാർക്കിൽ വെച്ച് ശനിയാഴ്ച സിഎൻഎന്നിനോട് സംസാരിച്ച ജോൺ ലാനി എന്നയാൾ പറഞ്ഞത് ഇങ്ങനെയാണ്: “എനിക്ക് അയാളെ (ട്രംപിനെ) ഒട്ടും ഇഷ്ടമല്ല, പക്ഷേ പ്രസിഡൻ്റുമായി നല്ല രീതിയിൽ കാര്യങ്ങൾ സംസാരിക്കാൻ മംദാനിക്ക് കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. ഒരുപക്ഷേ ഞങ്ങൾക്ക് കുറച്ച് ഫണ്ടിംഗ് ലഭിക്കും, തിരക്ക് കുറക്കുന്നതിനുള്ള കോൺജഷൻ പ്രൈസിംഗ് പദ്ധതി അടച്ചുപൂട്ടേണ്ടി വരില്ല. സബ്‌വേയ്ക്ക് വേണ്ട ചില കാര്യങ്ങൾ ലഭിച്ചേക്കാം, എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് കാണാം.”
മാൻഹട്ടനിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനുകളിലൊന്നായ സെൻട്രൽ പാർക്കിന് സമീപമുള്ള ന്യൂയോർക്കുകാർ, പ്രസിഡൻ്റുമായുള്ള ടെലിവിഷൻ പ്രസ് എൻഗേജ്‌മെൻ്റ് മംദാനി കൈകാര്യം ചെയ്ത രീതിയെ പ്രശംസിച്ചു. എങ്കിലും ജനുവരി 1-ന് അദ്ദേഹം ചുമതലയേറ്റ ശേഷം എങ്ങനെ പ്രവർത്തിക്കുമെന്ന കാര്യത്തിൽ അവർക്ക് ഇപ്പോഴും സംശയമുണ്ട്.
ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലിയിൽ മൂന്ന് തവണ പ്രവർത്തിച്ച 34 വയസുകാരനായ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റാണ് മംദാനി. ഈ മാസം ആദ്യം നടന്ന തിരഞ്ഞെടുപ്പിൽ അദ്ദേഹം വൻ വിജയം നേടി. റിപ്പബ്ലിക്കൻ കോട്ടയായ സ്റ്റാറ്റൻ ഐലൻഡ് ഒഴികെയുള്ള നഗരത്തിലെ എല്ലാ ബറോകളിലും അദ്ദേഹം വിജയിച്ചു. കൊളംബസ് സർക്കിളും ട്രംപ് ഇൻ്റർനാഷണൽ ഹോട്ടലും ഉൾപ്പെടുന്ന സെൻട്രൽ പാർക്കിനടുത്തുള്ള പ്രദേശം, മംദാനിക്കെതിരെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച മുൻ ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ കുമോയെയാണ് അനുകൂലിച്ചതെന്ന് വോട്ടർ ഡാറ്റാ വ്യക്തമാക്കുന്നു.










