നിലമ്പൂര്‍ പോളിംഗ് ബൂത്തിലേക്ക്; മോക് പോള്‍ ആരംഭിച്ചു, ഏഴു മേഖലകളിലായി 11 പ്രശ്‌ന സാധ്യതാ ബൂത്തുകള്‍

നിലമ്പൂര്‍ : നിലമ്പൂര്‍ ഇന്ന് പോളിംഗ്ബൂത്തിലേക്ക്. ഇടതുസ്വതന്ത്രനായി നിലമ്പൂരില്‍ ജയിച്ച പി.വി.അന്‍വര്‍ സര്‍ക്കാരുമായുണ്ടായ അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് രാജിവച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പിലേക്ക് നിലമ്പൂര്‍ നീങ്ങിയത്.

ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി പുലര്‍ച്ചെ 5.30 നുതന്നെ മോക് പോള്‍ ആരംഭിച്ചു. രാവിലെ ഏഴു മുതല്‍ വൈകിട്ട് 6 വരെയാണ് പോളിംഗ്. ഉപതിരഞ്ഞെടുപ്പിനായി 59 പുതിയ പോളിംഗ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ ആകെ 263 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. റിസര്‍വ് ഉള്‍പ്പെടെ 315 വോട്ടിങ് യന്ത്രങ്ങളും 341 വിവിപാറ്റുകളും വോട്ടെടുപ്പിനായി ഉപയോഗിക്കും.

ഹോം വോട്ടിങിന് അനുമതി ലഭിച്ച 1254 പേര്‍ക്കുള്ള വോട്ടെടുപ്പ് ജൂണ്‍ 16 നു പൂര്‍ത്തിയായിരുന്നു. ആദിവാസി മേഖലകള്‍ മാത്രം ഉള്‍പ്പെടുന്ന, വനത്തിനുള്ളില്‍ മൂന്ന് ബൂത്തുകളാണ് സജ്ജീകരിക്കുന്നത്.

എല്ലാ മണ്ഡലങ്ങളിലെയും വോട്ടെടുപ്പ് വെബ്കാസ്റ്റിംഗ് നടത്തും. ഏഴു മേഖലകളിലായി 11 പ്രശ്‌ന സാധ്യതാ ബൂത്തുകളുണ്ട്. വനത്തിലുള്ള മൂന്ന് ബൂത്തുകള്‍ ഉള്‍പ്പെടെ 14 ക്രിട്ടിക്കല്‍ ബൂത്തുകളില്‍ വന്‍ സുരക്ഷാ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്.

പോരാട്ടത്തിന് ഇവര്‍

  1. അഡ്വ. മോഹന്‍ ജോര്‍ജ് (ഭാരതീയ ജനതാ പാര്‍ട്ടി) – താമര
  2. ആര്യാടന്‍ ഷൗക്കത്ത് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) – കൈ
  3. എം. സ്വരാജ് (സി.പി.ഐ-എം) – ചുറ്റികയും അരിവാളും നക്ഷത്രവും
  4. അഡ്വ. സാദിക് നടുത്തൊടി (സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ) – ബലൂണ്‍
  5. പി.വി അന്‍വര്‍ (സ്വതന്ത്രന്‍) – കത്രിക
  6. എന്‍. ജയരാജന്‍ (സ്വതന്ത്രന്‍) – ടെലിവിഷന്‍
  7. പി. രാധാകൃഷ്ണന്‍ നമ്പൂതിരിപ്പാട് (സ്വതന്ത്രന്‍) – കിണര്‍
  8. വിജയന്‍ (സ്വതന്ത്രന്‍) – ബാറ്റ്
  9. സതീഷ് കുമാര്‍ ജി. (സ്വതന്ത്രന്‍) – ഗ്യാസ് സിലിണ്ടര്‍
  10. ഹരിനാരായണന്‍ (സ്വതന്ത്രന്‍) – ബാറ്ററി ടോര്‍ച്ച്

പുരുഷ വോട്ടര്‍മാര്‍ -1,13,613. വനിതാ വോട്ടര്‍മാര്‍ – 1,18,760, ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാര്‍ – എട്ട്, ഇതില്‍ 7787 പേര്‍ പുതിയ വോട്ടര്‍മാരാണ്. പ്രവാസി വോട്ടര്‍മാര്‍-373, സര്‍വീസ് വോട്ടര്‍മാര്‍-324 എന്നിങ്ങനെയാണ് ആകെ വോട്ടര്‍മാരുടെ കണക്കുകള്‍.

More Stories from this section

family-dental
witywide