
കൊച്ചി: കൈക്കൂലി ആരോപണത്തിൽ മനംനൊന്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണമില്ലെന്ന് കോടതി. നവീൻ ബാബുവിൻ്റെ ഭാര്യയുടെ മഞ്ജുഷയുടെ ഹർജി കോടതി തള്ളി.
അന്വേഷണ സംഘം ശരിയായ രീതിയിൽ അന്വേഷണം നടത്തിയില്ലെന്നാരോപിച്ച് നൽകിയ ഹർജി കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് തള്ളിയത്. കേസിന്റെ വിചാരണ തലശ്ശേരി സെഷൻസ് കോടതിയിൽ ആരംഭിക്കും.
കേസിൽ ഇരുവിഭാഗങ്ങളുടേയും വിശദമായ വാദം കോടതി കേട്ടിരുന്നു. അതിന് ശേഷം ഇന്നത്തേക്ക് വിധി പറയാൻ മാറ്റുകയായിരുന്നു. ഇന്ന് കേസ് പരിഗണിച്ച കോടതി നവീൻ ബാബുവിൻ്റെ കുടുംബത്തിൻ്റെ ആവശ്യം തള്ളുകയായിരുന്നു. നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന തരത്തിലാണ് തുടക്കം മുതൽ അന്വേഷണ സംഘം നീങ്ങിയതെന്നും പക്ഷപാതപരമായ അന്വേഷണമാണ് നടത്തിയതെന്നുമായിരുന്നു തുടരന്വേഷണം ആവശ്യപ്പെട്ട് മഞ്ജുഷ നൽകിയ ഹർജിയിൽ പറഞ്ഞത്.