
വാഷിംഗ്ടൺ: റഷ്യയുമായുള്ള ന്യൂ സ്റ്റാർട്ട് ഉടമ്പടിയിലെ പ്രധാന ആണവായുധ നിയന്ത്രണങ്ങൾ നിലനിർത്താൻ താൽപ്പര്യം പ്രകടിപ്പിച്ച് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഫെബ്രുവരിയിൽ ഉടമ്പടി അവസാനിക്കാനിരിക്കെ ട്രംപിന്‍റെ ഈ പ്രസ്താവന വിഷയത്തിൽ ഒരു നിലപാട് മാറ്റത്തിന്‍റെ സൂചന നൽകുന്നു. “കാലഹരണപ്പെടാൻ ആഗ്രഹിക്കാത്ത ഒരു ഉടമ്പടിയാണത്. ഞങ്ങൾ അതിൽ പ്രവർത്തിച്ചു തുടങ്ങിയിരിക്കുന്നു” സ്കോട്ട്ലൻഡിലേക്കുള്ള യാത്രയ്ക്കായി എയർഫോഴ്സ് വണ്ണിൽ കയറുന്നതിന് മുമ്പ് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
2010-ൽ ഒപ്പുവെച്ച ന്യൂ സ്റ്റാർട്ട് ഉടമ്പടി, അമേരിക്കയും റഷ്യയും കൈവശം വെക്കുന്ന ആണവായുധങ്ങളുടെയും അവ വിക്ഷേപിക്കാനുള്ള സംവിധാനങ്ങളുടെയും എണ്ണം പരിമിതപ്പെടുത്തുന്നു. ഇരുപക്ഷവും ഒരു ദീർഘിപ്പിക്കലിന് സമ്മതിച്ചില്ലെങ്കിൽ ഫെബ്രുവരി അഞ്ചിന് ഈ ഉടമ്പടിക്ക് കാലാവധി അവസാനിക്കും. “ആണവ നിയന്ത്രണങ്ങൾ എടുത്തുമാറ്റുന്നത് ഒരു വലിയ പ്രശ്നമാണ്,” ട്രംപ് കൂട്ടിച്ചേർത്തു.
ലോകത്തിലെ ഏറ്റവും വലിയ ആണവശക്തികൾ തമ്മിലുള്ള അവസാനത്തെ ആണവായുധ നിയന്ത്രണ ഉടമ്പടിയാണ് ന്യൂ സ്ട്രാറ്റജിക് ആർമ്സ് റിഡക്ഷൻ ട്രീറ്റി അഥവാ ന്യൂ സ്റ്റാർട്ട്. റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം, റഷ്യയെയും അമേരിക്കയെയും 700 ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ, അന്തർവാഹിനികൾ, ബോംബറുകൾ എന്നിവയിൽ 1,550-ൽ കൂടുതൽ തന്ത്രപരമായ ആണവ പോർമുനകൾ വിന്യസിക്കുന്നതിൽ നിന്ന് ഇത് വിലക്കുന്നു.