ട്രംപ് അധികാരത്തില്‍ തിരിച്ചെത്തിയിട്ട് ഒരുമാസം പിന്നിട്ടു, പിടികൂടിയത് 20,000 ത്തിലധികം അനധികൃത കുടിയേറ്റക്കാരെ…’പണി തുടരുന്നു’

വാഷിംഗ്ടണ്‍ : ജനുവരി 20നാണ് യു.എസ് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് വീണ്ടും അധികാരത്തിലേറിയത്. ഭരണ ചക്രം തിരിച്ചുകൊണ്ട് ഒരുമാസം പിന്നിടുമ്പോള്‍ ഇതുവരെ പിടികൂടിയത് 20,000 ത്തിലധികം അനധികൃത കുടിയേറ്റക്കാരെയാണ്. തിരഞ്ഞെടുപ്പ് പ്രചരണത്തിലെ വാഗ്ദാനമായിരുന്നു അനധികൃത കുടിയേറ്റക്കാരെ നാടുകടത്തും എന്നുള്ളത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് കുടിയേറ്റക്കാരെ തിരിച്ചയയ്ക്കുന്നതില്‍ വലിയ തോതില്‍ അദ്ദേഹം വിമര്‍ശനത്തിനിരയായിരുന്നു. എങ്കിലും വെച്ചകാല്‍ പിന്നോട്ടില്ലെന്ന നിലപാടിലുറച്ചു നില്‍ക്കുകയാണ് ട്രംപ്.

ട്രംപ് ഭരണകൂടം അധികാരമേറ്റതിന് തൊട്ടുപിന്നാലെ കുടിയേറ്റ നിയന്ത്രണ നടപടികള്‍ ആരംഭിക്കുകയും അധികാരമേറ്റ ആദ്യ രണ്ടാഴ്ചകളിെല ദൈനംദിന അറസ്റ്റുകളുടെ എണ്ണം പരസ്യപ്പെടുത്തുകയും ചെയ്തിരുന്നു. ബൈഡന്‍ ഭരണകൂടത്തേക്കാള്‍ എണ്ണത്തില്‍ വലിയ വലിയവളര്‍ച്ചയാണിത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍, ബൈഡന്റെ കീഴില്‍, യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് ഏകദേശം 33,000 വലിയ അറസ്റ്റുകള്‍ നടത്തിയതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.

അതിര്‍ത്തി സുരക്ഷിതമാക്കുന്നതിനും നിയമവിരുദ്ധമായ വിദേശ കുറ്റവാളികളെ നാടുകടത്തുന്നതിനും ഞങ്ങള്‍ സ്വീകരിക്കുന്ന നടപടികള്‍ കാരണം പ്രസിഡന്റ് ട്രംപും ഈ ഭരണകൂടവും എല്ലാ ദിവസവും ജീവന്‍ രക്ഷിക്കുന്നു. ലക്ഷക്കണക്കിന് കുറ്റവാളികളെ നിയമവിരുദ്ധമായി ഈ രാജ്യത്തേക്ക് കടത്തിവിട്ടു. ഞങ്ങള്‍ അവരെ നാട്ടിലേക്ക് അയയ്ക്കുകയാണ്, അവരെ ഒരിക്കലും തിരിച്ചുവരാന്‍ അനുവദിക്കില്ല,’ ഡിഎച്ച്എസ് സെക്രട്ടറി ക്രിസ്റ്റി നോം ബുധനാഴ്ച ഒരു പ്രസ്താവനയില്‍ പറഞ്ഞു.