‘ഓപ്പറേറ്റര്‍ കന്ന കോ’: ബിന്‍ ലാദനെ വെടിവച്ചു കൊന്നു എന്ന് അവകാശപ്പെടുന്ന യുഎസ് സൈനികൻ കഞ്ചാവ് കമ്പനി തുടങ്ങി

ന്യൂയോര്‍ക്ക്: ‘ഓപ്പറേറ്റര്‍ കന്ന കോ’ – ഇതൊരു കഞ്ചാവ് കമ്പനിയാണ്. അല്‍ ഖ്വയ്ദ മുന്‍ തലവന്‍ ഒസാമ ബിന്‍ ലാദനെ വെടിവച്ചു കൊന്നത് താനാണെന്ന് അവകാശപ്പെടുന്ന യു.എസ്. മുന്‍ നാവിക സേനാംഗം റോബര്‍ട്ട് ജെ. ഒനീലാണ് ഈ കമ്പനി തുടങ്ങിയത്. സൈനിക ജീവിതത്തെ അടയാളപ്പെടുത്തുന്ന ഓപ്പറേറ്റര്‍ എന്ന പേരാണ് നീല്‍ തന്റെ കമ്പനിക്ക് നല്‍കിയിരിക്കുന്നത്. ഇയാളുടെ ഓര്‍മ്മ പുസ്‌കത്തിനും പോഡ്കാസ്റ്റിനും ഇതേ പേരാണ്.

സ്റ്റേറ്റ് ലൈസന്‍സുള്ള മരിജുവാന ബ്രാന്‍ഡ് ന്യൂയോര്‍ക്ക് നഗരത്തില്‍ പ്രവര്‍ത്തിപ്പിക്കാനാണ് നീലിന് അനുമതി ലഭിച്ചിരിക്കുന്നത്. ലഭിക്കുന്ന ലാഭത്തിന്റെ ഒരു ഭാഗം ശാരീരിക അവശതകള്‍ നേരിടുന്ന വിരമിച്ച സൈനിക ഉദ്യോഗസ്ഥര്‍ക്ക് കൈമാറുമെന്നും ന്യൂ യോര്‍ക്ക് പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കഞ്ചാവിന് കര്‍ശന നിരോധനമുണ്ടായിരുന്നതിനാല്‍ സൈന്യത്തില്‍ സേവനം അനുഷ്ടിക്കുന്ന കാലത്ത് താന്‍ കഞ്ചാവ് ഉപയോഗിച്ചിട്ടില്ലെന്നും നീല്‍ വ്യക്തമാക്കുന്നുണ്ട്.

പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോഡര്‍ പോലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന വിരമിച്ച സേന അംഗങ്ങള്‍ സാധാരണയായി ആശ്രയിക്കുന്നത് മദ്യവും ഒപിയവും പോലുള്ള ശരീരത്തിന് ഹാനികരമായ വസ്തുക്കളാണ്. ഇതില്‍ നിന്ന് മുക്തി നേടാന്‍ തന്റെ ഉത്പന്നങ്ങള്‍ സഹായിക്കുമെന്ന് കമ്പനിയുടെ ഔദ്യോഗിക വെബ് പേജില്‍ പറയുന്നു.

ഒസാമ ബിന്‍ ലാദനെ വധിക്കാന്‍ നിയോഗിക്കപ്പെട്ട സംഘത്തിലെ അംഗമായിരുന്നുറോബേര്‍ട്ട് ജെ. ഒ നീല്‍.2013ല്‍ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഓപ്പറേഷന്‍ നെപ്ട്യൂണ്‍ സ്പിയറിലൂടെ ലാദനെ വധിച്ചത് താനാണെന്ന് അവകാശവാദവുമായി റോബര്‍ട്ട് രംഗത്തെത്തിയത്.

Operator Canna Co US soldier who claims to have shot bin Laden starts cannabis company