പ്രാര്‍ത്ഥനയോടെ വിശ്വാസികൾ; പുതിയ ശ്രേഷ്ഠ കാതോലിക്കാ ബാവായായി ജോസഫ് മാർ ഗ്രിഗോറിയോസ് സ്ഥാനമേറ്റു

അച്ചാനെ: യാക്കോബായ സഭയുടെ പുതിയ ശ്രേഷ്ഠ കാതോലിക്കാ ബാവായായി ജോസഫ് മാർ ഗ്രിഗോറിയോസ് സ്ഥാനമേറ്റു. സ്ഥാനാരോഹണ ശുശ്രൂഷകൾ അച്ചാനെയിൽ ആണ് നടന്നത്. ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽനിന്ന് 20 കിലോമീറ്റർ മാറി അച്ചാനെയിലെ സിറിയൻ ഓർത്തഡോക്സ് സഭാകേന്ദ്രമായ പാത്രിയർക്കാ സെന്‍ററിനോട് ചേർന്നുള്ള സെന്‍റ് മേരീസ് പാത്രിയർക്കാ കത്തീഡ്രലിൽ വച്ചാണ് ചടങ്ങുകൾ നടക്കുന്നത്. പുതിയ കാതോലിക്ക സ്ഥാനമേൽക്കുന്നത് ബസേലിയോസ് ജോസഫ് എന്ന പേരിലാണ്.

പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായാണ് സ്ഥാനാരോഹണ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നത്. സിറിയൻ ഓർത്തഡോക്സ് സഭയിലെ മറ്റ് മെത്രാപ്പൊലീത്തമാരും സഹകാർമികരായുണ്ട്.
സഭാനിയമം പാലിക്കുമെന്ന പ്രതിജ്ഞ ജോസഫ് മാർ ഗ്രിഗോറിയോസ് ചൊല്ലി. അന്ത്യോക്യ പാത്രിയർക്കീസിനോടു ബഹുമാനവും വിധേയത്വവും പ്രഖ്യാപിച്ചുകൊണ്ടുള്ള ഉടമ്പടി വായിച്ചു പുതിയ കാതോലിക്കാബാവാ അതു പാത്രിയർക്കീസ് ബാവായ്ക്കു കൈമാറി.

സഭയുടെ ആഗോള സിനഡ് നാളെ ഇവിടെ തന്നെ ചേരും. കേരളത്തിൽ നിന്നുള്ളവരും പ്രവാസികളുമായി ധാരാളം മലയാളികളാണ് ചടങ്ങില്‍ പങ്കെടുക്കാൻ എത്തിയിട്ടുള്ളത്. മലങ്കര കത്തോലിക്കാ സഭയുടെ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവാ, മാർത്തോമ്മാ സഭയുടെ ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത തുടങ്ങിയവരും കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ പ്രതിനിധി സംഘവും ഇവിടെയെത്തി. വത്തിക്കാനിൽനിന്ന് കത്തോലിക്കാ സഭയുടേതടക്കം ഇതര സഭകളുടെ പ്രതിനിധികളും പങ്കെടുക്കും.

More Stories from this section

family-dental
witywide