
ന്യൂഡല്‍ഹി : കോണ്‍ഗ്രസുമായി തെറ്റിപ്പിരിഞ്ഞ് ബിജെപിയിലേക്കെത്തിയ പത്മജ വേണുഗോപാല്‍ ഡല്‍ഹി ലെഫ്. ഗവര്‍ണര്‍ പദവിയിലേക്കെത്തുന്നുവെന്ന് സൂചന. പാര്‍ട്ടി മാറ്റത്തിനു പിന്നാലെ പത്മജയെ കാത്തിരിക്കുന്നത് ഉന്നതപദവിയായിരിക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു.
മുന്‍ കോണ്‍ഗ്രസ് നേതാവ്, ലീഡര്‍ കെ കരുണാകരന്റെ മകളും ബി ജെ പി നേതാവുമായ പത്മജക്ക് വലിയ അംഗീകാരമാണ് കേന്ദ്ര സര്‍ക്കാരില്‍ നിന്നും കിട്ടുന്നത് എന്നതാണ് സൂചന. അമിത്ഷാ പത്മജയെ വിളിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പ്രവര്‍ത്തകയും മുന്‍ കെ പി സി സി ജനറല്‍ സെക്രട്ടറിയും കോണ്‍ഗ്രസ് വനിതാ വിഭാഗം നേതാവുമായിരുന്ന പത്മജ 2024 മാര്‍ച്ച് 7 നാണ് കോണ്‍ഗ്രസ് വിട്ട് ബി ജെ പിയില്‍ ചേര്‍ന്നത്.
കേരളത്തിലെ മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളായ പത്മജ കെ പി സി സി നേതൃത്വത്തോടും തൃശൂര്‍ ഡി സി സിയോടും ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് ബിജെപിയിലേക്ക് ചുവടുവെച്ചത്. നിലവില്‍ ബി ജെ പി ദേശീയ കൗണ്‍സില്‍ അംഗമാണ്.
ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ 70 സീറ്റുകളിൽ 48 എണ്ണം നേടിയാണ് 27 വർഷത്തിന് ശേഷം ബിജെപി അധികാരത്തിലെത്തിയത്. മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ നേതൃത്വത്തിലുള്ള ആം ആദ്‌മി പാർട്ടിക്ക് 22 സീറ്റുകൾ മാത്രമേ നേടാനായുള്ളൂ.