തരൂരിന് ബിജെപിയിലേക്ക് സ്വാഗതം, അദ്ദേഹത്തോട് അയിത്തമുള്ളതുപോലെയാണ് കോണ്‍ഗ്രസുകാരുടെ പെരുമാറ്റം : പദ്മജ വേണുഗോപാല്‍

തിരുവനന്തപുരം : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെ ബി ജെ പിയിലേക്ക് ക്ഷണിച്ച് പത്മജ വേണുഗോപാല്‍. തീരുമാനം പറയേണ്ടത് അദ്ദേഹമാണെന്നും ഡല്‍ഹി കണ്ട് നേതാക്കള്‍ തിരിച്ചു വരുമെന്നല്ലാതെ യാതൊന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നും പദ്മജ പറഞ്ഞു.

പാര്‍ട്ടി വിട്ടപ്പോള്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് തരൂരും ഇപ്പോള്‍ പറയുന്നതെന്നും അദ്ദേഹത്തിന് അവിടെ നില്‍ക്കാന്‍ പറ്റുന്നില്ലെന്നും പദ്മജ ആരോപിക്കുന്നു.

‘കെ പി സി സി മീറ്റിംഗുകള്‍ക്ക് പോകുമ്പോഴെല്ലാം ഞാന്‍ അദ്ദേഹം എവിടെ എന്ന് ചോദിക്കാറുണ്ടായിരുന്നു, അപ്പോള്‍ പറയും തരൂരിനെ വിളിച്ചിട്ടില്ലെന്ന്. തരൂരിനെ അകറ്റിനിര്‍ത്തുന്ന രീതി ഞാന്‍ കണ്ടിട്ടുണ്ട്. അദ്ദേഹത്തോട് അയിത്തമുളളത് പോലെയാണ് കോണ്‍ഗ്രസുകാര്‍ പെരുമാറുന്നത്, അപമാനിക്കും അവര്‍. ഞാന്‍ ഒരിക്കലും സ്ഥാനമാനങ്ങള്‍ മോഹിച്ചിട്ടില്ല, മനസ്സമാധാനമായി ജീവിക്കാനാണ് കോണ്‍ഗ്രസ് വിട്ടത്-പദ്മജയുടെ വാക്കുകള്‍.

പല ദിവസങ്ങളിലും താന്‍ കരഞ്ഞിട്ടുണ്ടെന്നും ആ രീതിയില്‍ കോണ്‍ഗ്രസുകാര്‍ തന്നെ അപമാനിച്ചുവെന്നും പദ്മജ പറയുന്നു.